ഇസ്രയേലിൻ്റെ ബൂട്ടുകൾക്കിടയിൽ നീതി കാട്ടുനീതിയാകുന്നു; വിമർശനവുമായി മുനവ്വറലി ശിഹാബ് തങ്ങൾ

മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ

കൊച്ചി: ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്രയേലിന്റെ ബൂട്ടുകൾക്കിടയിൽ നീതി കാട്ടുനീതിയാകുന്നുവെന്നാണ് മുനവ്വറലി തങ്ങളുടെ വിമർശനം. അധിനിവേശം ഭയത്തിൻ്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നുവെന്നും ​ഗാസ തടങ്കൽ പാളയമായിരിക്കുന്നുവെന്നും മുനവ്വറലി തങ്ങൾ ചൂണ്ടിക്കാണിച്ചു. ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നുവെന്നും ഫേസ്ബുക്കി എഴുതിയ കുറിപ്പിൽ മുനവ്വറലി തങ്ങൾ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നു.

'മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല. കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു.വംശ/വർണ്ണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു. സയണിസം സത്യത്തെ ആക്രമിക്കുന്നു. ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു'വെന്നും മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

'ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു. ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്. ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്.ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ' എന്ന് ചോദിച്ചാണ് മുനവ്വറലി തങ്ങൾ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇസ്രയേൽ-ഇറാൻ സംഘ‍ഷം മ‍ൂ‍ർച്ഛിക്കുകയാണ്. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊ‍ർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ‌ സംബന്ധിച്ച ചർച്ചകൾ റദ്ദാക്കി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടയിൽ ചർച്ച നി‍രർത്ഥകമാണെന്നാണ് ഇറാൻ്റെ നിലപാട്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോ‍ർട്ടുമുണ്ട്.

ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാ​ഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Justice becomes savage justice under Israel's boots Munawwarali Shihab Thangal criticizes

To advertise here,contact us