തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി നാളെ ജില്ലാ കളക്ടർമാര്‍ അവധി (ജൂണ്‍ 16) പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (ജൂൺ 16) അവധി പ്രഖ്യാപിച്ചത്.
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി ആർ വിനോദ് അവധി പ്രഖ്യാപിച്ചു. മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂൺ 16 തിങ്കളാഴ്ച (16/06/2025) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മലപ്പുറം , കണ്ണൂർ ജില്ലകളിൽ നിലവിൽ റെഡ് അലേർട്ട് തുടരുകയാണ്.
തൃശ്ശൂര്‍ , കാസർകോട് ജില്ലാകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശ്ശൂര്‍ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കാസർകോട് ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. നിലവിൽ തൃശ്ശൂര്‍ ജില്ലയിൽ ഓറഞ്ച് അലേർട്ടും കാസർഗോഡ് ജില്ലയിൽ റെഡ് അലേർട്ടും തുടരുകയാണ്.
Content Highlight : Heavy rains: Holiday declared for educational institutes in Malappuram and Kannur districts tomorrow