സംഘര്‍ഷം യുദ്ധത്തിലേക്കെത്തരുതെന്നാണ് ആഗ്രഹം, നേരിട്ട് ബാധിക്കുമോയെന്ന ചിന്ത പ്രസക്തമല്ല: എം സ്വരാജ്

സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടേയെന്ന് സ്വരാജ്

മലപ്പുറം: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ലോകത്തിന്റെ ഏത് ഭാഗത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടായാലും യുദ്ധത്തിലേക്ക് എത്തരുതെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധം നമ്മളെ നേരിട്ട് ബാധിക്കുമോ എന്ന ചിന്ത പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏത് ഭാഗത്ത് യുദ്ധം ഉണ്ടായാലും അത് മറ്റിടങ്ങളെ ബാധിക്കുമെന്നും സ്വരാജ് പറഞ്ഞു.

'ആയുധങ്ങള്‍ ഉപയോഗിച്ച് മനുഷ്യര്‍ പരസ്പരം പോരടിക്കുകയും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അതിന്റെ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന സര്‍വനാശമാണ് യുദ്ധം. യുദ്ധത്തിനെതിരായ വികാരമാണ് ലോകം മുഴുവന്‍ ഉയര്‍ന്ന് വരേണ്ടത്. ലോകമെമ്പാടും സമാധാനകാംക്ഷികള്‍ യുദ്ധ വിരുദ്ധ പ്രസ്ഥാനമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും യുദ്ധത്തിലേക്കെത്താതെ പരിഹരിക്കപ്പെടട്ടെ', സ്വരാജ് പറഞ്ഞു.

സമാധാനമുണ്ടാകട്ടേ. ആരും കൊല്ലപ്പെടാതിരിക്കട്ടേയെന്ന് എന്ന് ആഗ്രഹിക്കാന്‍ മാത്രമേ ഈ ഘട്ടത്തില്‍ പറയാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 'യുദ്ധേത്സുകത മനുഷ്യരെ ഭ്രാന്തരാക്കി മാറ്റും. യുദ്ധേന്മാദം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ലോകം പുരോഗമിക്കുന്നതിനനുസരിച്ച് അത് കുറഞ്ഞ് വരികയും യുദ്ധം സര്‍വനാശമാണെന്നും സമാധാനമാണ് സുസ്ഥിരമായി സ്ഥാപിക്കപ്പെടേണ്ടതെന്നുമുള്ള ഒരു നിലപാട് ശക്തിപ്പെട്ട് വരുന്നുണ്ട്. ഇക്കാലത്തും യുദ്ധോന്മാദികളുണ്ട്. സാവധാനം അവരും യുദ്ധ വിരുദ്ധ നിലപാടിലേക്ക് ഉയര്‍ന്നു വരുമെന്നേ പറയാന്‍ സാധിക്കുകയുള്ളു', സ്വരാജ് പറഞ്ഞു. ഈ കാലത്തും യുദ്ധോര്‍മാദികളായ ചിലര്‍ നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങളെ കുറിച്ച് തന്നെയാണ് മണ്ഡലത്തില്‍ പറയുന്നതെന്നും ഭരണത്തിന്റെ വിലയിരുത്തല്‍ ആകട്ടെ തിരഞ്ഞെടുപ്പെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ഭീതിയിലാണ് ലോകം. ഇന്നലെ പുലര്‍ച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഇറാനും തിരിച്ചടിച്ചിട്ടുണ്ട്.

Content Highlights: M Swaraj about Iran Israel conflict

To advertise here,contact us