യുഡിഎഫിന് വലിയ നിരാശ, സ്വരാജിന് ലഭിക്കുന്ന സ്വീകാര്യത അവരെ വേവലാതിപ്പെടുത്തുന്നു; മുഖ്യമന്ത്രി

പെന്‍ഷന്‍ കൈക്കൂലിയാണെന്ന് പറയാന്‍ എങ്ങനെ കഴിയുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ നിരാശ വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം സ്വരാജിന് ലഭിക്കുന്ന സ്വീകാര്യത അവരെ വേവലാതിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ മൂത്തേടത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടിന് വേണ്ടി യുഡിഎഫ് ആരുമായും അവര്‍ കൂട്ടുകൂടുന്നു. സമൂഹം അകറ്റി നിര്‍ത്തുന്നവരെ കൂടെ ചേര്‍ത്ത് വോട്ട് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ജമാഅത്തെ ഇസ്‌ലാമി കോണ്‍ഗ്രസ്സ് നേതൃത്വം പുതിയ മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിവി അന്‍വറിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിലമ്പൂരില്‍ നടത്തിയത്.ഞങ്ങളുടെ കൂടെ നിന്ന ഒരു വഞ്ചകന്‍ കാണിച്ച കൊടും വഞ്ചനയുടെ ഭാഗമായാണ് നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് വന്നത്. ഇത് ഒരു അവസരമായി നിലമ്പൂരിലെ വോട്ടര്‍മാര്‍ കാണുന്നു. സ്വരാജ് എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ ഭാഗമല്ലാത്തവരും സ്വരാജിനെ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി 45 രൂപ ഇടതുസര്‍ക്കാര്‍ പെന്‍ഷന്‍ കൊടുത്തപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ 60 ആക്കി തുക വര്‍ധിപ്പിച്ചു. ഇതിനിടയില്‍ വന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് വന്നപ്പോള്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആദ്യം കൊടുത്തു തീര്‍ത്തു. 600 ല്‍ നിന്ന് 1600ലേക്ക് ഉയര്‍ത്തി, അത് ജനങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് തടയാന്‍ കേന്ദ്രം ശ്രമിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രിപെന്‍ഷന്‍ കൈക്കൂലിയാണെന്ന് പറയാന്‍ എങ്ങനെ കഴിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: UDF is very disappointed, the acceptance of M Swaraj is worrying them; pinarayi vijayan

To advertise here,contact us