നിലമ്പൂര്‍: എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നതിന് മറുപടി പറയാന്‍ താനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വ്യക്തിപരമായി വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കല്‍പ്പറ്റ നാരായണനെ പോലെയുള്ള എഴുത്തുകാര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇടതുപക്ഷ ചിന്താഗതിയുള്ളവര്‍ അതിനനുസരിച്ച് നിലപാട് എടുക്കും. അത് കേരളത്തിലെ മൊത്തം എഴുത്തുകാരുടെ അഭിപ്രായമായി പറയാന്‍ അവര്‍ക്ക് അര്‍ഹതയില്ല. ചിലര്‍ എന്നും ഇടതുപക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇടതുപക്ഷം ചെയ്യുന്ന മറ്റ് കാര്യങ്ങളെക്കുറിച്ച് അവര്‍ മിണ്ടാറില്ല. മറ്റ് കാര്യങ്ങള്‍ യുഡിഎഫ് നേതാക്കള്‍ പറയുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു. കെ സച്ചിദാനന്ദന്‍, കെ ആര്‍ മീര, റഫീക്ക് അഹമ്മദ്, വൈശാഖന്‍, ശാരദക്കുട്ടി, എം മുകുന്ദൻ അടക്കമുള്ളവരാണ് സ്വരാജിനെ പിന്തുണച്ചത്. അഭിമതനായ സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നായിരുന്നു കെ ആര്‍ മീര പറഞ്ഞത്. പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചായിരുന്നു റഫീക്ക് അഹമ്മദ് പ്രതികരിച്ചത്. സ്വരാജിന്റെ സാന്നിധ്യം നിയമസഭയില്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്. സ്വരാജിനെ നിയമസഭ കാത്തിരിക്കുകയാണെന്നായിരുന്നു എം മുകുന്ദൻ ഫേസ്ബുക്ക് വീഡിയയിലൂടെ പ്രതികരിച്ചത്.
സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കെ ആര്‍ മീരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ നാടക നടിയും സാമൂഹിക പ്രവര്‍ത്തകയുമായ നിലമ്പൂര്‍ ആയിഷയ്‌ക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വ്യക്തതയുള്ള സ്വരത്തിലായിരുന്നു നിലമ്പൂര്‍ ആയിഷയുടെ പ്രതികരണം. 1950 കളിലാണ് തന്റെ നാടക പ്രവേശനമെന്നും അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ആയിഷയുടെ പോസ്റ്റ്. അന്നത്തെ കാലത്തെ പട്ടിണിയും അടിയും ഇടിയും ഏറ്റിട്ട് തളര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം കാര്യമാക്കുന്നില്ലെന്നുമായിരുന്നു ആയിഷ പറഞ്ഞത്. അന്നും ഇന്നും എന്നും 'ഈ തള്ളച്ചി' പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും ആയിഷ വ്യക്തമാക്കിയിരുന്നു.
കെ ആര്‍ മീരയ്ക്കും നിലമ്പൂര്‍ ആയിഷയ്ക്കുമെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വരാജ് പറഞ്ഞു. എഴുത്തുകാരി കെ ആര്‍ മീര നിലപാട് പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണ്. കെ ആര്‍ മീരയെ എഴുതാന്‍ പോലും അനുവദിക്കില്ല എന്ന തരത്തിലാണ് ഭീഷണി വരുന്നത്. നിലമ്പൂര്‍ ആയിഷയും ആക്രമിക്കപ്പെടുന്നു. സംസ്‌കാരം തൊട്ടു തീണ്ടിട്ടല്ലാത്ത വിധം യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകള്‍ അവരെ ആക്രമിക്കുകയാണ്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ഒന്നും നിങ്ങള്‍ ചെയ്തുകൂടാ എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് അവരുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലരുടെ പ്രതികരണം. നേതൃത്വം നേതൃത്വമാകണം. കെ ആര്‍ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാന്‍ ഉള്ള നീക്കം അപലപനീയമാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു.
Content Highlights- Udf Candidate Aryadan Shoukath on Cyber attack against writers after they support ldf candidate m swaraj