അഹമ്മദാബാദ് വിമാന ദുരന്തം: 'നാടൊട്ടാകെ അഗാധ ദുഖം'; കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള രാഷ്ട്രമാണെന്ന് ഇറാനിലെ ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തിലും ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ സംഭവമാണ് അഹമ്മദാബാദില്‍ നടന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരിശോധനകള്‍ ആരംഭിച്ചത് കൊണ്ട് പ്രാരംഭഘട്ടത്തില്‍ ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

'രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയത്', പിണറായി വിജയന്‍ പറഞ്ഞു.

ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്ന് ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്രയേലിന്റേതെന്നും അദ്ദേഹം പറഞ്ഞു.

'അത്യന്തം സ്‌ഫോടനാത്മകമായ വിവരമാണ് വന്നത്. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാന്‍ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷികളായ എല്ലാവരും അക്രമത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണം', മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: CM Pinarayi Vijayan about Ahmadabad Plane crash and Israel attack

To advertise here,contact us