ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഗിങ്ങിന് ഇരയായ സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊഴി ഇന്ന് ചൈൽഡ് ലൈൻ രേഖപ്പെടുത്തും. കറ്റാനത്തെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനെയാണ് തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ വെച്ച് ആറ് പ്ലസ് വൺ വിദ്യർത്ഥികൾ ചേർന്ന് മർദിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് തന്നെ അവരുടെ അടുത്തേക്ക് കൊണ്ട്പോയതെന്നാണ് മർദനമേറ്റ കുട്ടി പറഞ്ഞത്.
തുടർന്ന് കുട്ടിയെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവരുകയും സീനിയർ വിദ്യാർത്ഥികൾ തന്നോട് ഓരോ ചോദ്യങ്ങൾ ചോദിച്ച് മർദിക്കുകയായിരുന്നെന്നാണ് വിവരം. മർദനത്തെ തുടർന്ന് കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. എന്നാൽ റാഗിങിന് ശേഷം വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. തുടർന്ന് കുട്ടിയുടെ പിതാവ് മാന്നാർ പൊലീസിൽ പരാതി നൽകുകയും, ചൈൽഡ് ലൈനെ വിവരം അറിയിക്കുകയുമായിരുന്നു.
അതേസമയം എട്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയരായ ആറ് കുട്ടികളെയും സസ്പെൻഡ് ചെയ്തെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights:Child Line to record student's statement in ragging case at Chennithala Navodaya Vidyalaya