മതരാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശാനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമം: റിയാസ്

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും റിയാസ്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇങ്ങനൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ സെക്കുലര്‍ രാഷ്ട്രത്തിനു പകരം മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ വിമര്‍ശനം.

'ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അപ്പോള്‍ എന്ത് അര്‍ത്ഥത്തിലാണ് ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്? ഇങ്ങനൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ സെക്കുലര്‍ രാഷ്ട്രത്തിനു പകരം മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശാനാണ് അദ്ദേഹത്തിന്റെ ശ്രമം', റിയാസ് പറഞ്ഞു.

ഈ നിലപാട് ആര്‍എസ്എസ് ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തിനെതിരെയുള്ള പോരാട്ടത്തിൻ്റെ ശക്തി കുറക്കുവാനുള്ള തന്ത്രമല്ലേയെന്നും റിയാസ് ചോദിച്ചു. യുഡിഎഫിനൊപ്പമുള്ള മതനിരപേക്ഷ മനസ്സുകള്‍ പോലും പ്രതിപക്ഷ നേതാവിന്റെ വാദം അംഗീകരിക്കുമോ? മതനിരപേക്ഷ കേരളത്തിലെ മനുഷ്യസാഹോദര്യം ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്നവര്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിന് ചുട്ട മറുപടി നല്‍കുക തന്നെ ചെയ്യുമെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബാന്ധവത്തിനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത് വന്നിരുന്നു. ജമാഅത്തെ ഇസ്ലമിയുടെ പ്രത്യയശാസ്ത്ര നിലപാട് സംബന്ധിച്ച വി ഡി സതീശൻ്റെ നിലപാട് തള്ളി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത് വന്നിരുന്നു. സുന്നി കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച കോൺഗ്രസ് നിലപാടിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച കോൺഗ്രസിൻ്റെ നിലപാടിനെതിരെ കത്തോലിക്ക കോൺഗ്രസും രംഗത്തെത്തിയിരുന്നു.

Content Highlights: Muhammad Riyas against V D Satheesan on Jamaath e Islami

To advertise here,contact us