മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു; അറസ്റ്റ് ഉടനെന്ന് സൂചന

ഇരുവരും സെക്‌സ് റാക്കറ്റുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇരുവരും സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു.

രണ്ടുമാസം മുന്‍പ് തന്നെ സെക്സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നേരത്തെ നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്മെന്റ്.

ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്. ബിന്ദുവാണ് സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു നിലവില്‍ റിമാന്‍ഡിലാണ്.

Content Highlights: Malapparambu sex racket case 2 police drivers suspended

To advertise here,contact us