'ദേശീയപാത തകർന്ന കൂരിയാട് പോകാൻ മുഹമ്മദ് റിയാസിന് ഭയം'; സണ്ണി ജോസഫ്

ബിജെപിക്ക് പരുക്ക് പറ്റിയാൽ അതിന്റെ സംരക്ഷനായി മന്ത്രി മാറിയെന്നും സണ്ണി ജോസഫ്

മലപ്പുറം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാത തകർന്ന കൂരിയാട് പോകാൻ മുഹമ്മദ് റിയാസിന് ഭയമാണെന്നും മാധ്യമങ്ങൾ ചോദ്യം ചോദിക്കുമെന്ന് ഭയമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ബിജെപിക്ക് പരുക്കു പറ്റിയാൽ അതിന്റെ സംരക്ഷനായി മന്ത്രി മാറിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

കെ സി വേണുഗോപാൽ ദേശീയ പാതയുടെ സംരക്ഷനാണ്. അദ്ദേഹത്തെ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് വിശേഷിപ്പിച്ചത് എന്താണെന്ന് താൻ പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയ്ക്ക് കേന്ദ്രത്തെ വെറുപ്പിക്കാൻ കഴിയില്ല. കേന്ദ്രത്തിൻ്റെ സഹായം മന്ത്രിയ്ക്ക് ആവശ്യമാണ്. ദേശീയപാത തകർന്ന വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എന്തിന് മടിച്ച് നിൽക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെയും സണ്ണി ജോസഫ് നിശിതമായി വിമർശിച്ചു. വനംമന്ത്രിയുടേത് വിവരക്കേടും അൽപ്പത്തരവുമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടി ഇതിൽ പ്രതീക്ഷിക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. സിപിഐഎം പാർട്ടി സെക്രട്ടറി മന്ത്രിയെ തിരുത്താതെ പിന്തുണ നൽകിയെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന്റെ ഉത്തരവാദി സർക്കാരാണ്. വൈദ്യുതി മോഷ്ടിച്ചതിന്റെയും ഉത്തരവാദി സർക്കാർ ആണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. നിലമ്പൂരിൽ നടത്തിയത് സമാധാനപരമായ സമരമാണെന്നും പ്രതിപക്ഷത്തെ പഴി പറയുന്നുവെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

Content Highlights: Sunny joseph Slams Muhammed Riyas

To advertise here,contact us