'സാബു എം ജേക്കബിന് വ്യവസായം തുടങ്ങണമെങ്കിൽ എംഎൽഎ ഓഫീസിൽ അപേക്ഷ നൽകിയാൽ മതി'; മറുപടിയുമായി ശ്രീനിജിന്‍ എംഎൽഎ

രാഷ്ട്രീയക്കാരനായ സാബുവിനോട് പ്രതിപക്ഷ ബഹുമാനത്തിനപ്പുറം മറ്റൊന്നുമില്ലെന്നും ശ്രീനിജിന്‍

കൊച്ചി: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെ വിമര്‍ശിച്ച് പി വി ശ്രീനിജിന്‍ എംഎല്‍എ. സാബു എം ജേക്കബിന് വ്യവസായം തുടങ്ങണമെങ്കില്‍ എംഎല്‍എ ഓഫീസില്‍ വന്ന് ഒരു അപേക്ഷ നല്‍കിയാല്‍ മാത്രം മതിയെന്ന് എംഎല്‍എ പറഞ്ഞു. രാഷ്ട്രീയക്കാരനായ സാബുവിനോട് പ്രതിപക്ഷ ബഹുമാനത്തിനപ്പുറം മറ്റൊന്നുമില്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. രാഷ്ട്രീയ ശ്രദ്ധ കിട്ടാന്‍ വേണ്ടി നിലവിലുള്ള സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും എംഎല്‍എ പറഞ്ഞു.

'കേരളത്തില്‍ നിന്നൊരു വ്യവസായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി വ്യവസായം തുടങ്ങുന്നത് സ്വാഭാവികമാണ്. അതിനെ സ്വാഗതം ചെയ്യുന്നു. ബ്ലീച്ചിംഗ് യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്ഥലപരിമിതിയും പരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ടാണ് മറ്റൊരു സംസ്ഥാനത്തേക്ക് പോയത്', എംഎല്‍എ പറഞ്ഞു. സാബു എം ജേക്കബ് ചെയര്‍മാനായ ട്വന്റി 20യാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. കിഴക്കമ്പലം ഉള്‍പ്പെടുന്ന കുന്നത്തുനാട് മണ്ഡലം എംഎല്‍എയാണ് പി വി ശ്രീനിജിന്‍.

ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ചെന്ന് അറിയിച്ച സാബു എം ജേക്കബ് കേരളത്തെയും വ്യവസായ മന്ത്രി പി രാജീവിനെയും കടന്നാക്രമിച്ചിരുന്നു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും എന്നുമായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്.

കേരളസര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരുമെല്ലാം കൂടി ഒന്നിച്ചുനിന്ന് കിറ്റെക്സിനെ ആക്രമിക്കുകയായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ആന്ധ്രപ്രദേശ് ടെക്സ്‌റ്റൈല്‍ വകുപ്പ് മന്ത്രി കേരളത്തിലെത്തി കിറ്റെക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കുകയും കിറ്റെക്സ് അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേരളത്തെ വിമര്‍ശിച്ച് സാബു എം ജേക്കബ് രംഗത്തെത്തിയത്.

Content Highlights: P V Sreenijin MLA against Sabu Kitex owner M Jacob

To advertise here,contact us