'വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം, അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദൻ'; വി ഡി സതീശൻ

വനംമന്ത്രി രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

കൊച്ചി: യുഡിഎഫ് പ്രതിഷേധം ഗൂഢാലോചനയെന്ന വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനംമന്ത്രിയുടേത് ഹീനമായ വൃത്തികെട്ട ആരോപണമാണെന്നും അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദനെന്നും സതീശൻ പറഞ്ഞു. വന്യജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രിയാണ് ഗൂഢാലോചന ആരോപിക്കുന്നത് എന്നും അദ്ദേഹം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വനംവകുപ്പിന് മാത്രമാണോ, പഞ്ചായത്തിനും ഉത്തരവാദിത്വമില്ലേ എന്ന പ്രസ്താവനയ്ക്കും സതീശൻ മറുപടി നൽകി. പൊലീസും വനംവകുപ്പും എന്ത് ചെയ്യുകയായിരുന്നു എന്ന് സതീശൻ ചോദിച്ചു. പഞ്ചായത്ത്‌ ആണോ കെണിവെച്ചു പന്നിയെ പിടിക്കേണ്ടത്? വനാതിർത്തിയിൽ പലയിടത്തും ഇത്തരം കെണികൾ വെക്കാറുണ്ട്.വനംവകുപ്പ് പരാജയമായതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും സതീശൻ കുറ്റപ്പെടുത്തി. വനം വകുപ്പിന് ബന്ധമില്ലെങ്കിൽ എന്തിനാണ് മന്ത്രി പ്രതികരിക്കുന്നത് എന്നും മുൻപ് വന്യജീവി ആക്രമണം നടന്നപ്പോൾ മന്ത്രി ഫാഷൻ ഷോയ്ക്ക് പോയ ആളാണ് മന്ത്രി എന്നും സതീശൻ കുറ്റപ്പെടുത്തി.

യുഡിഎഫ് സമരം ഗൂഢാലോചനയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വഴിക്കടവ് സംഭവം ഗൂഢാലോചന ആണെന്ന പ്രസ്താവന താൻ തിരുത്തില്ല. നിലപാട് തിരുത്തണമെങ്കിൽ സംഭവം സർക്കാർ സ്പോൺസേർഡ് മർഡർ ആണെന്ന യുഡിഎഫ് നിലപാട് തിരുത്തട്ടെ എന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡൻ്റും ഇത് തന്നയാണ് പറയുന്നത്. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണത്? അത് തെറ്റി എന്ന് പറഞ്ഞാൽ താൻ ബാക്കി പറയാമെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായും സംശയമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവം ഉണ്ടായപ്പോൾ തന്നെ പലഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു. അപ്പോൾ ഉണ്ടായ സംശയമാണ് താൻ പറഞ്ഞത്.വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കേസിൽ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നും മന്ത്രി ചോദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സ‍ർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ബോധപൂർവ്വമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തെ യുഡിഎഫ് വീണു കിട്ടിയ അവസരം പോലെ ഉപോയോഗിക്കുന്നു. സംഭവം ഉണ്ടായ ഉടനെ പ്രക്ഷോഭം ആരംഭിച്ചുവെന്നും ഇത് സ്വാഭാവികമായ പ്രതികരണമല്ലെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഇതിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് പകൽ വെളിച്ചം പോലെ മനസിലാകുമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേ‍ർത്തു. സംഭവം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ ആണെന്നും ഇയാൾ നിലമ്പൂരിൽ മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിൻ്റെ അടുത്ത സുഹൃത്താണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: VD Satheesan against AK Saseendran on Nilambur boy demise

To advertise here,contact us