ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ പെരിയാറിലേക്ക് മാറ്റി; പേവിഷബാധ വാക്‌സിൻ നൽകിയ ശേഷം തുറന്നുവിടും

കുഴിയില്‍ കടുവയ്‌ക്കൊപ്പം ഒരു നായയും ഉണ്ടായിരുന്നു.

ഇടുക്കി: ഇടുക്കിയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റി. നായ ഒപ്പം ഉണ്ടായിരുന്നതിനാല്‍ പേ വിഷബാധ വാക്‌സിന്‍ ഉള്‍പ്പെടെ എടുത്തിട്ടാകും കടുവയെ തുറന്നുവിടുക. ഇന്ന് രാവിലെയായിരുന്നു മയിലാടുംപാറയില്‍ ഏലത്തോട്ടത്തിലെ കുഴിയില്‍ കടുവ വീണത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇവിടെ കടുവയുടെ സാന്നിധ്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സണ്ണിയെന്ന ആളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. തോട്ടത്തിലെ ചവറുംമറ്റും തട്ടുന്നതിനായി ഉണ്ടാക്കിയ കുഴിയായിരുന്നു ഇത്. കുഴിയില്‍ കടുവയ്‌ക്കൊപ്പം ഒരു നായയും ഉണ്ടായിരുന്നു.

രാവിലെ ആടിന് തീറ്റ കൊടുക്കാന്‍ വന്നപ്പോള്‍ ശബ്ദം കേട്ടുവെന്നും നായ ആയിരിക്കുമെന്ന് കരുതി കുഴിയില്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടതെന്നും സ്ഥലം ഉടമ സണ്ണി പറഞ്ഞു. കടുവയെ കണ്ടതോടെ ഭയന്നുപോയെന്നും ഉടന്‍ ഫോറസ്റ്റിനേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നുവെന്നും ഉടമ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കടുവയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം കൂട്ടിലേയ്ക്ക് മാറ്റി. തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റുകയായിരുന്നു. നായയെ ഓടിച്ചുവരുന്നതിനിടെ കടുവ കുഴിയിലേക്ക് വീണതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം.

Content Highlights- Tiger fell in a pit in idukki shifted to periyar tiger reserve

To advertise here,contact us