നിലമ്പൂർ: വഴിക്കടവിൽ പതിനഞ്ച് വയസുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഹീനമായ കാര്യമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. മരിച്ച അനന്തുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു സ്വരാജിന്റെ പ്രതികരണം. ആർക്കും സംഭവിക്കാവുന്ന ദുരന്തമാണ് എന്നും ഇത്തരത്തിൽ ദുരന്തമുണ്ടായെന്നോ, മരിച്ചെന്നോ കേട്ടാൽ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി റോഡ് ഉപരോധിച്ചുകൊണ്ടുള്ള യുഡിഎഫ് പ്രതിഷേധത്തെ സ്വരാജ് വിമർശിച്ചു. ജില്ലാ അശുപത്രിയിലേക്കുള്ള റോഡ് തടഞ്ഞ് പ്രതിഷേധിക്കുന്നത് ശരിയല്ല. അത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിർഭാഗ്യകരമായ രാഷ്ട്രീയ ഇടപെടൽ വന്നത് ശരിയല്ല. നിലമ്പൂരിന് പുറത്തുനിന്ന് വന്ന കോൺഗ്രസ് നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് എന്നും ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിഷേധമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്യപ്പെട്ട ആളുകളുടെ രാഷ്ട്രീയം പറയാൻ ഇപ്പോൾ തയ്യാറല്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു.അപകടകരമായ കുറ്റകൃത്യമാണ് നടന്നതെന്നും വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. പ്രധാന പ്രതിക്ക് പന്നികളെ കെണി വെച്ച് പിടിക്കുന്നത് ബിസിനസാണെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപം ശരിയല്ല. കേസുകൾ പലതും തുടരുകയാണ് എന്നും ആവശ്യമായ പരിശോധന കെഎസ്ഇബി നടത്തണമെന്നും എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞു. വനം മന്ത്രിയുടെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ അത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രിക്ക് എന്തെങ്കിലും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അങ്ങനെ പറഞ്ഞത് എന്നുമായിരുന്നു മറുപടി.
അതേസമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.
ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർക്ക് ആക്ഷേപം ഉണ്ട്.
Content Highlights: M Swaraj condemns congress protests at nilambur child death issue