സാമ്പത്തിക തിരിമറി നടന്നെന്ന് വിലയിരുത്തല്‍; ദിയയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

ഇരുഭാഗത്തെ പരാതികളും എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനം

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന കേസില്‍ ബിസിനസ് സംരംഭക ദിയ കൃഷ്ണയുടെയും ആരോപണ വിധേയരായ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. ഇതിനായി ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി. സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുഭാഗത്തെ പരാതികളും എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനം.

സ്ഥാപനത്തിലെ ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചായിരുന്നു ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ഇതിനിടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്.

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആരാണ് ആദ്യം തട്ടിപ്പ് തുടങ്ങിയതെന്നും എത്ര രൂപ തട്ടിയെന്നും അഹാന ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ ഇത് ക്ലീന്‍ ആയി ഡീല്‍ ചെയ്യാമെന്നും അല്ലാത്ത പക്ഷം പൊലീസായിരിക്കും തന്റെ സ്ഥാനത്ത് ഇവരെ ചോദ്യം ചെയ്യുന്നതെന്നും അഹാന പറയുന്നു. എത്ര നാള്‍ മുന്‍പാണ് ആദ്യം പണം തട്ടിയതെന്ന് അഹാന ചോദിക്കുമ്പോള്‍ ഓഗസ്റ്റ് മുതലെന്ന് ജീവനക്കാരില്‍ ഒരാള്‍ മറുപടി പറയുന്നുണ്ട്. കുറ്റബോധം തോന്നിയോ എന്ന ചോദ്യത്തിന് മൂന്ന് പേരും തലയാട്ടി സമ്മതിക്കുന്നുണ്ട്.

ഇതിനിടെ ദിയ കൃഷ്ണയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും സ്വന്തം വിലാസമോ മൊബൈല്‍ നമ്പറോ ദിയ എവിടെയും ഉപയോഗിച്ചിരുന്നില്ലെന്നും അടിച്ചമര്‍ത്തുന്ന രീതിയിലായിരുന്നു സംസാരമെന്നുമായിരുന്നു ജീവനക്കാര്‍ ആരോപിച്ചത്. പാര്‍ട്ട് ടൈം എന്ന് പറഞ്ഞ് ഓവര്‍ടൈം ജോലി എടുപ്പിച്ചിരുന്നു. നീ ഒക്കെ എന്ത് ഹിന്ദുവാണെന്നും നിങ്ങളൊക്കെ മുക്കുവത്തികളാണെന്നും പറഞ്ഞ് ദിയയും കൃഷ്ണകുമാറും ഭാര്യയും അധിക്ഷേപിച്ചെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.

Content Highlights: Economic Fraud bank accounts of Diya Krishna and her employees will be checked by police

To advertise here,contact us