മലപ്പുറം: നിലമ്പൂരിൽ 15കാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പഞ്ചായത്തിനും ഉത്തരവാദിത്ത്വമില്ലേയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പഞ്ചായത്തിന് ജനങ്ങളോട് ഒരുത്തരവാദിത്ത്വവും ഇല്ലേയെന്നും മുഖ്യമന്ത്രിക്കും വനം വകുപ്പിനും മാത്രമാണോ ഉത്തരവാദിത്വം എന്നും മന്ത്രി ചോദിച്ചു.
യുഡിഎഫ് സമരം ഗൂഢാലോചനയെന്ന വാദത്തിലും മന്ത്രി ഉറച്ചുനിന്നു. വഴിക്കടവ് സംഭവം ഗൂഢാലോചന ആണെന്ന പ്രസ്താവന താൻ തിരുത്തില്ല. നിലപാട് തിരുത്തണമെങ്കിൽ സംഭവം സർക്കാർ സ്പോൺസേർഡ് മർഡർ ആണെന്ന യുഡിഎഫ് നിലപാട് തിരുത്തട്ടെ എന്നും മന്ത്രി പറഞ്ഞു.കെപിസിസി പ്രസിഡൻ്റും ഇത് തന്നയാണ് പറയുന്നത്. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണത്? അത് തെറ്റി എന്ന് പറഞ്ഞാൽ താൻ ബാക്കി പറയാമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ സ്വാഭാവികമായും സംശയമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവം ഉണ്ടായപ്പോൾ തന്നെ പലഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു. അപ്പോൾ ഉണ്ടായ സംശയമാണ് താൻ പറഞ്ഞത്.വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കേസിൽ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നും മന്ത്രി ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ബോധപൂർവ്വമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തെ യുഡിഎഫ് വീണു കിട്ടിയ അവസരം പോലെ ഉപോയോഗിക്കുന്നു. സംഭവം ഉണ്ടായ ഉടനെ പ്രക്ഷോഭം ആരംഭിച്ചുവെന്നും ഇത് സ്വാഭാവികമായ പ്രതികരണമല്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് പകൽ വെളിച്ചം പോലെ മനസിലാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സംഭവം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ ആണെന്നും ഇയാൾ നിലമ്പൂരിൽ മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിൻ്റെ അടുത്ത സുഹൃത്താണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചിരുന്നു.
നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.
Content Highlights: AK Saseendran against congress and nilambur udf protests