തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാൽ ഇനി ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് റിപ്പോർട്ടറിനോട് പറഞ്ഞു.
ദേശീപാത നിർമ്മാണത്തിൽ സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദേശീയപാത നിർമ്മാണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് കെ സി വേണുഗോപാൽ ആണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ ഇപ്പോൾ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു. ഇനി എന്തൊക്കെ ചെയ്താലും നിർമാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്ന ആരോപണം ഉന്നയിച്ച് യുഡിഎഫ് രാഷ്ട്രീയത്തിൽ മതവർഗീയത കുത്തിവെക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങളൊന്നും എം സ്വരാജിന്റെ വിജയത്തെ ബാധിക്കില്ലെന്നും ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു.
അതേസമയം ദേശീയ പാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉൾപ്പടെയുള്ള വിഷങ്ങളിലും ഇരുവരും ചർച്ച നടത്തിയിരുന്നു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും പദ്ധതി ഒരിക്കലും മുടങ്ങില്ലെന്നും നിര്‍മാണം ഡിസംബറിനകം പൂര്‍ത്തീകരിച്ച് 2026 പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂർത്തിയാക്കുമെന്നും ചർച്ചയ്ക്ക് ശേഷം മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
Content Highlights: PA Muhammad Riyaz against KC Venugopal