'ബിരിയാണി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വിഷകലമാർ ഹിന്ദുത്വബ്രാഹ്‌മണ്യത്തിൻ്റെ നേർചിത്രം'

മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രമാണ് ഇത് വെളിവാക്കുന്നതെന്ന് ശ്യാംകുമാര്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി നല്‍കുന്നതിനെതിരെ രംഗത്തെത്തിയ ഹിന്ദുത്വവാദികള്‍ക്ക് മറുപടിയുമായി എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി എസ് ശ്യാംകുമാര്‍. മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ചിത്രമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ഒരു കൊച്ചുകുഞ്ഞ് അങ്കണവാടിയില്‍ ബിരിയാണി ആവശ്യപ്പെട്ടു. ബഹു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. ബിരിയാണി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വിഷകലമാര്‍ മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രമാണ് വെളിവാക്കുന്നത്', അദ്ദേഹം പറഞ്ഞു.

ശങ്കുവെന്ന് വിളിക്കുന്ന റിജുല്‍ സുന്ദര്‍ അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അങ്കണവാടിയിലെ പരിഷ്‌കരിച്ച മെനു മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കിയിരുന്നു.

മുട്ട ബിരിയാണി, പുലാവ് അടക്കമുള്ള മെനുവാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണമെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

ഇതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരുന്നു. 'ബിര്‍ണാണിടെ കാര്യം തീരുമാനമായി, നാളെ ഏതെങ്കിലും ഹൈസ്‌കൂള്‍ വിരുതന്‍ ദിവസത്തിലിത്തിരി കഞ്ചാവ്/രാസന്‍ സ്‌കൂളില്‍ നിന്ന് തന്നാലെന്താന്ന് ചോദിക്കാണ്ടിരുന്നാല്‍ മതിയായിരുന്നു', എന്നായിരുന്നു ശശികല ടീച്ചര്‍ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്.

Content Highlights: DR. T S Syamkumar against Sasikala over Biriyani Row

To advertise here,contact us