മലപ്പുറം: ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബഹിഷ്കരണത്തിലൂടെ ഭാരതാംബയെ ആർഎസ്എസിന് വിട്ടു കൊടുക്കുകയല്ലേ ചെയ്തതെന്ന് സുരേഷ് ഗോപി ചോദിച്ചു. രാജ്ഭവനിലെ പരിസ്ഥിതി പരിപാടിയിൽ നിന്ന് കൃഷിമന്ത്രി വിട്ടു നിന്ന സംഭവം ഓരോരുത്തരുടെ മന:സ്ഥിതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. ബിജെപി നിലമ്പൂരിൽ പ്രചാരണത്തിൽ പിറകിലല്ല. തുടങ്ങിയതല്ലേയുള്ളൂ തുടക്കത്തിലല്ലല്ലോ കൊട്ടിക്കലാശമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നില മെച്ചപ്പെടുത്താൻ കഴിയുമോ എന്നുളളതല്ല പ്രധാനം. നിലമ്പൂരിലെ ജനങ്ങൾ പ്രതികരിക്കേണ്ട തിരഞ്ഞെടുപ്പാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങൾ കേരളത്തിൽ അരങ്ങ് തകർക്കുന്നു എന്നത് ദൗർഭാഗ്യകരമെന്നായിരുന്നു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. രാജ്ഭവന്റെ പരിപാടിയെ കുറിച്ച് അറിയില്ല. ഭാരതാംബ ചിത്രം മന്ത്രി വിവാദമാക്കിയത് ദൗർഭാഗ്യകരം. ഭാരത മാതാ കീ ജയ് എന്ന് സ്വാതന്ത്ര്യ സമരകാലത്ത് വിളിച്ചത് തെറ്റായിരുന്നോ?.അതിന് ഉത്തരം പറയട്ടെ. കാവി കണ്ടാൽ അങ്ങനെ ഇളകേണ്ട കാര്യമില്ല. രാജഭവനിലെ വിഷയം തനിക്ക് അറിയില്ല എന്ന് പി എസ് ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ രംഗത്തെത്തിയിരുന്നു. രാജ്ഭവനിൽ നടക്കുന്ന പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണറാണ് എന്നും പരിപാടി ഇവിടെ നടത്തണമെന്ന് സർക്കാർ ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്നും രാജ്ഭവൻ വിശദീകരിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ഇന്നലെ വൈകിട്ടാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്താണ് ചിത്രത്തിന് കുഴപ്പമെന്ന് രാജ്ഭവൻ ചോദിച്ചു. അതിന് സർക്കാർ മറുപടി നൽകിയില്ല എന്നും അതുകൊണ്ടാണ് ചിത്രം മാറ്റേണ്ട എന്ന് തീരുമാനിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.
രാജ്ഭവനിൽ പരിപാടി നടത്തണമെങ്കിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്റെ നിർദേശം. തുടർന്ന് ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. അതോടെയാണ് കൃഷിവകുപ്പ് പരിപാടി രാജ്ഭവനിൽ നിന്നുതന്നെ മാറ്റിയത്. തുടർന്ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും കൃഷി മന്ത്രി പി പ്രസാദ് പിന്നീട് വ്യക്തമാക്കി. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാഹ്യശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല. ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താനും പാടില്ല. സത്യപ്രതിജ്ഞയ്ക്കും കേരളപ്രഭ, കേരളശ്രീ പോലുള്ള പുരസ്കാരദാന ചടങ്ങിലും ഈ ചിത്രമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ പരിപാടിക്ക് ചിത്രം നിർബന്ധമാക്കിയിരുന്നത് എന്നും മന്ത്രി ചോദിച്ചു.
ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. രാജ്ഭവൻ ഒരിക്കലും പ്രത്യേക രാഷ്ട്രീയ വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രഭാഷണത്തിന് വേദിയാകാൻ പാടില്ലാത്തതാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കും. താൻ പാർട്ടിയുടെ മന്ത്രിയാണ്, അതുകൊണ്ട് സെക്രട്ടറിയേറ്റ് തങ്ങളുടേതാണെന്ന് പറയാൻ പറ്റുമോ? ഇന്ത്യൻ ഭരണഘടനാ പറയാൻ ശ്രമിക്കാത്ത കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്ഭവന്റെത് അങ്ങേയറ്റത്തെ മോശം രീതിയാണെന്നും മതനിരപേക്ഷ ഭാരതത്തിന് ഇത് നല്ല സന്ദേശമല്ല നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Content Highlights: Suresh Gopi and Goa Governor Response to Bharatamba controversy