നിലമ്പൂരിൽ ആകെ തിരഞ്ഞെടുപ്പ് ചർച്ച; പക്ഷെ തിരഞ്ഞെടുപ്പ് നടക്കുന്നത് അറിയാത്തവരും ഈ മണ്ഡലത്തിലുണ്ട്

ജൂൺ 19നാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്

മലപ്പുറം: നിലമ്പൂരിലെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനാൽ നിലമ്പൂരിൻ്റെ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് തന്നെ ചർച്ച. എന്നാൽ തിരഞ്ഞെടുപ്പ് ഓളങ്ങൾ ഇപ്പോഴും എത്തിയിട്ടില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ട ഗ്രാമങ്ങളുണ്ട് നിലമ്പൂർ മണ്ഡലത്തിൽ. ആദിവാസി വിഭാഗത്തിലുള്ളവർ മാത്രം താമസിക്കുന്നയിടങ്ങൾ. അതിലൊരിടമാണ് മുണ്ടേരി ഫാമിനുള്ളിലെ ഊരുകൾ.

നീന്തിയോ ചങ്ങാടത്തിലോ മാത്രം പോകാവുന്ന ഊരുകളിലെ ഈ മനുഷ്യർക്കും പറയാനുണ്ട് ചില തിരഞ്ഞെടുപ്പ് വിശേഷങ്ങൾ.നിലമ്പൂർ മണ്ഡത്തിലെ പോത്തുകല്ല് പഞ്ചായത്തിലെ തരിപ്പപൊട്ടി, ഇരുട്ടുകുത്തി, കുമ്പളപ്പാറ, വാണിയംപുഴ നാല് ഊരുകൾ വേറെയും ഉണ്ട്. ഇവിടങ്ങളിലുള്ളവർ തിരഞ്ഞെടുപ്പ് നടക്കുന്നത് അറിഞ്ഞിട്ടേയില്ല എന്നുള്ളതാണ് സത്യം. നേരത്തെ എംഎൽഎ ആയിരുന്നത് അൻവർ ആണെന്ന് അറിയാം.

പക്ഷേ പിന്നീട് അൻവർ രാജിവെച്ചതും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അറിയാത്തവരാണ് ഇവർ. നിലവിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആരെന്നതും അറിയാത്ത മനുഷ്യർ ഇവിടെയുണ്ട്. അതിൽ തന്നെ ചിലർ കന്നിവോട്ടുകാരാണ്. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ ആരുമിവിടെ വോട്ട് ചോദിച്ച് വരാറില്ലെന്ന് ഈരിലെ ചിലർ റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. പാലമില്ലെങ്കിലും ചങ്ങാടത്തിലോ നീന്തിയോ മറ്റോ എല്ലാ സ്ഥാനാർത്ഥികൾക്കും ഇവരുടെ ഊരുകളിൽ വരാം. ഇവരോട് വോട്ട് ചോദിക്കാം. ഇവർക്കൊപ്പം നിൽക്കാം.

Content highlights:There are people in Nilambur who don't know about the election

To advertise here,contact us