തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരത്തിന് ഐബി സതീഷ് എംഎൽഎ അർഹനായി. കഴിഞ്ഞ ഒമ്പതുവർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഐബി സതീഷ് എംഎൽഎയെ പുരസ്കാര ജേതാവാക്കിയത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ. നാളെ രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ, കേരള നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണ കുമാർ, യുണിസെഫ് ചെന്നൈ സോഷ്യൽ പോളിസി വിഭാഗം ചീഫ് കെ എൽ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടർ സുനീൽ പമിടി എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ ടെക്‌നിക്കൽ സെഷനുകളും നടക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
സുസ്ഥിര വികസന വളർച്ച കൈവരിക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ താഴെത്തട്ട് മുതൽ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പാരിസ്ഥിതിക സൗഹാർദ്ദ പ്രവർത്തനങ്ങളാണ് ഐബി സതീഷ് എംഎൽഎയെ പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ ശ്രദ്ധേയനാക്കിയത്. അവയവദാന ക്യാമ്പയിൻ, ജൈവ പച്ചക്കറി കൃഷി, വീട്ടിലൊരു കറിവേപ്പ് തുടങ്ങിയ പരിപാടികൾ സംസ്ഥാനത്താകെ മാതൃകയായി. കാട്ടാക്കട മണ്ഡലത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിച്ച, ഐക്യരാഷ്ട്ര സഭയുടെ ലോക പുനർ നിർമ്മാണ കോൺഫറൻസിൽ വരെ പ്രതിപാദിക്കാൻ ഇടയാക്കിയ ജലസമൃദ്ധി പദ്ധതി എന്ന ആശയം ഐബി സതീഷാണ് രൂപപ്പെടുത്തിയത്. സ്ത്രീ സൗഹൃദ മണ്ഡലം എന്ന നിലയിൽ ആവിഷ്കരിച്ച ഒപ്പം പദ്ധതി, ലഹരി വിമുക്തമണ്ഡലത്തിനായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതി, കാർഷിക സ്വയം പര്യാപ്തതയ്ക്കായി ജൈവസമൃദ്ധി പദ്ധതി, വായുമലിനീകരണ തോത്, ജലനിരപ്പ്, ഊർജ്ജ ഉപഭോഗം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയൊക്കെ തത്സമയം അറിയുന്നതിനായി കാട്ടാക്കട പഞ്ചായത്ത് കേരളത്തിലെ ആദ്യ IoT അധിഷ്ഠിത പഞ്ചായത്താക്കി മാറ്റിയത്, ജൈവ വൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിലും മുന്തിയ പരിഗണന നൽകി കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി, കാവുകളുടെ പുനരുജ്ജീവന പദ്ധതി, 4 പഞ്ചായത്തുകളിൽ സ്കൂൾ ഔഷധത്തോട്ടം, ബട്ടർഫ്‌ളൈ പാർക്ക്, സ്‌മൃതി വനം, പച്ചത്തുരുത്തുകൾ തുടങ്ങിയ ജൈവ വൈവിധ്യ പദ്ധതികൾ, നാടാകെ പ്ലാവ് എന്ന് പേരിട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടുവളർത്തിയത്, ഓണത്തിന് കാട്ടാക്കട മണ്ഡലത്തിൽ 8.5 ഹെക്ടറിൽ പൂകൃഷി നടത്തിയത് തുടങ്ങിയവ ഐബി സതീഷ് എംഎൽഎയുടെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
കാട്ടാക്കട കൊറ്റംപള്ളിയിൽ പി. ബാലകൃഷ്ണൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനായ ഐ.ബി സതീഷ്, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ലോ അക്കാദമിയിൽ ചേർന്ന് നിയമപഠനം പൂർത്തിയാക്കി. തുടർന്ന് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ സുജ.പി.എച്ച്. ആണ് ഭാര്യ. ഗൗതം സതീഷ്, ഗൗരി സതീഷ് എന്നിവരാണ് മക്കൾ.
മറ്റ് പരിസ്ഥിതി മിത്ര പുരസ്കാര ജേതാക്കൾ :ദേവിക കെ പി( പ്രത്യേക പരാമർശം) കേരള സർവ്വകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രൊഫസർ ഡോ. ശാലോം ജ്ഞാന തങ്ക വി (പരിസ്ഥിതി ഗവേഷക പുരസ്‌കാരം) ദി ഹിന്ദു കൊച്ചി ബ്യൂറോ ചീഫ് കെ. എസ്. സുധി( പരിസ്ഥിതി മാധ്യമ പ്രവർത്തക പുരസ്‌കാരം)കൊല്ലം, അമൃതപുരി, അമൃതവിശ്വവിദ്യാപീഠം (പരിസ്ഥിതിസംരക്ഷണ സ്ഥാപന പുരസ്‌കാരം) ഗുരുവായൂർ മുനിസിപ്പാലിറ്റി (പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്‌കാരം)
Content Highlight: State Environmental Protection Award to IB Sathish MLA