മത്സരിച്ചത് 248 തിരഞ്ഞെടുപ്പുകളിൽ, നിലമ്പൂരിൽ പത്രിക തള്ളി; ഇത് തോൽവിയിലും തളരാത്ത പത്മരാജൻ സ്റ്റൈൽ

തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനായി മാത്രമാണ് മത്സരിക്കുന്നതെന്നാണ് പത്മരാജൻ പറയുന്നത്

പെരിന്തൽമണ്ണ: മത്സരിച്ചത് 248 തിരഞ്ഞെടുപ്പുകളിൽ, എല്ലാത്തിലും തോൽവി. പക്ഷേ തോറ്റാലും പത്മരാജന് വിഷമമില്ല. അതിനെ സന്തോഷത്തോടെ ഉൾക്കൊണ്ട് വീണ്ടും മത്സരരംഗത്തേക്കെത്തുന്നതാണ് പത്മരാജന്റെ സ്റ്റൈൽ. എന്നാൽ ഇത്തവണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പത്മരാജൻ നൽകിയ പത്രിക തള്ളി. നിയമസഭാമണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ആ സംസ്ഥാനത്തെ ഏതെങ്കിലും ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുവേണമെന്നാണ് നിയമം. എന്നാൽ തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ പത്മരാജന്റെ പേര് തമിഴ്‌നാട്ടിലെ വോട്ടർപട്ടികയിലാണുള്ളത്. ഇതോടെയാണ് പത്രിക തള്ളിയത്.

വയനാട് തിരഞ്ഞെടുപ്പുകളിലും പത്മരാജ് മത്സരിച്ചിരുന്നു. ലോക്സഭാതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെയും ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്കെതിരെയും മത്സരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേരുണ്ടായാൽമതി. 1988-ൽ തമിഴ്‌നാട്ടിലെ സ്വന്തം മണ്ഡലമായ മേട്ടൂരിൽ മത്സരിച്ചുകൊണ്ടാണ് പത്മരാജന്റെ തുടക്കം. 2011-ലെ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

മേട്ടൂരിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചപ്പോഴായിരുന്നു അത്. 6273 വോട്ടുകളാണ് ലഭിച്ചത്. പലപ്പോഴായി 11 സംസ്ഥാനങ്ങളിൽ നിന്ന് പത്മരാജൻ മത്സരിച്ചിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ പത്മരാജൻ പിന്നീട് മുത്തച്ഛൻ താമസിച്ചിരുന്ന മേട്ടൂരിലേക്ക് മാറുകയായിരുന്നു. മത്സരിച്ച് മത്സരിച്ച് പത്മരാജന് 'ഇലക്ഷൻ കിംഗ്' എന്ന് പേരും കിട്ടി. തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന ബോധവത്കരണത്തിനായി മാത്രമാണ് മത്സരിക്കുന്നതെന്നാണ് പത്മരാജൻ പറയുന്നത്.

അടൽ ബിഹാരി വാജ്‌പേയി, പി വി നരസിംഹ റാവു, ജെ ജയലളിത, എം കരുണാനിധി, എ കെ ആന്റണി, വയലാർ രവി, ബി എസ് യെദിയൂരപ്പ, എസ് ബംഗാരപ്പ, എസ് എം കൃഷ്ണ, സദാനന്ദ ഗൗഡ, അൻപുമണി രാമദാസ് എന്നിവർക്കെതിരെ പത്മരാജൻ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. തനിക്ക് ജയിക്കണമെന്നില്ലെന്നും തോൽക്കാൻ മാത്രമേ ആഗ്രഹമുള്ളൂവെന്നും നേരത്തെ പത്മരാജൻ പറഞ്ഞിട്ടുണ്ട്. സേലത്ത് ടയർ റിപ്പയർ കമ്പനി നടത്തി വരികയാണ് അദ്ദേഹം.

Content Highlights: Padmarajan known for contesting 248 elections and nomination rejected in Nilambur byelection

To advertise here,contact us