നിലമ്പൂര്‍: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് എഡിജിപി എം ആര്‍ അജിത് കുമാറാണെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. പൊലീസിന്റെ വയര്‍ലെസ്സ് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഷാജന്‍ സ്‌കറിയയെ അജിത് കുമാര്‍ അകമഴിഞ്ഞ് സഹായിച്ചുവെന്ന് പി വി അന്‍വര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയോട് വിഷയം സൂചിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഇടപെട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അൻവർ പറഞ്ഞു.
ഷാജന്‍ സ്‌കറിയയുമായി തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകള്‍. വ്യൂവര്‍ഷിപ്പ് കൂട്ടി കാശുണ്ടാക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഒരു മതേതരവാദി എന്ന നിലയ്ക്കാണ് ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ താന്‍ യുദ്ധം പ്രഖ്യാപിച്ചത്. അയാള്‍ക്കെതിരെ നിരവധി കേസ് കൊടുത്തു. വയര്‍ലെസ്സ് മെസേജ് ചോര്‍ത്തിയ സംഭവത്തില്‍ കേസെടുത്തതോടെ ഷാജന്‍ സ്‌കറിയ മുങ്ങി. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത് അജിത് കുമാറായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
ഷാജന്‍ സ്‌കറിയ എവിടെയെന്നറിയാന്‍ തന്റേതായ നിലയില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഒടുവില്‍ ഷാജന്‍ സ്‌കറിയ പൂനെയില്‍ ഒരു ബന്ധുവിന്റെ ഫാമില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചു. ഈ വിവരം താന്‍ അജിത് കുമാറിന് കൈമാറി. തനിക്കും അജിത് കുമാറിനും മാത്രം അറിയുന്ന രഹസ്യവിവരം. പൊലീസ് എത്തുമ്പോഴേക്കും ഷാജന്‍ സ്‌കറിയ രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അജിത് കുമാര്‍ ഈ വിവരം തന്നെ വിളിച്ചറിയിച്ചു. ആ സംഭവത്തിന് ശേഷം തനിക്ക് സംശയം തോന്നിത്തുടങ്ങിയെന്നും അന്‍വര്‍ വ്യക്തമാക്കി
അതിന് ശേഷവും ഷാജന്‍ സ്‌കറിയയ്ക്കായി താന്‍ വലവിരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ഡല്‍ഹിയിലെ അഭിഭാഷകരുടെ അടക്കം സഹായം തേടി. അങ്ങനെ ഒരു ദിവസം ഷാജന്‍ സ്‌കറിയ ഡല്‍ഹിയില്‍ ഒരു മുതിര്‍ന്ന അഭിഭാഷകനെ കാണാന്‍ അപ്പോയിന്‍മെന്റ് എടുത്തതായി ഒരു അഭിഭാഷകന്‍ തന്നെ അറിയിച്ചു. ഈ വിവരം താന്‍ അജിത് കുമാറിന് കൈമാറി. മുന്‍പ് ഷാജന്‍ രക്ഷപ്പെട്ട സംഭവം മനസില്‍ ഉള്ളതുകൊണ്ട് പൊലീസ് നീക്കങ്ങള്‍ നീരിക്ഷണത്തിന്, തനിക്ക് മുന്‍പ് വിവരം കൈമാറിയ അഭിഭാഷകനെ ഏര്‍പ്പെടുത്തി. ഇതനുസരിച്ച് അഭിഭാഷകന്‍ കാറില്‍ ഷാജന്‍ വരാന്‍ ഇടയുള്ള അഭിഭാഷകന്റെ വീടിന് സമീപം കാറില്‍ കാത്തിരുന്നു. ഇതിന് ശേഷം താന്‍ അജിത് കുമാറിനെ വിളിച്ചപ്പോള്‍ ഒരു ഡിവൈഎസ്പിമാരും മൂന്ന് സിഐമാരും രണ്ട് എസ്‌ഐമാരും നാലോളം പൊലീസുകാരും മഫ്തിയില്‍ സ്ഥലത്ത് കാത്തിരിക്കുന്നുണ്ടെന്നാണ് അറിയിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
കൃത്യം 7.05 ആയപ്പോള്‍ ഷാജന്‍ സ്‌കറിയ അഭിഭാഷകനെ കാണാന്‍ എത്തിയെന്ന വിവരം ലഭിച്ചു. തൊട്ടുപിന്നാലെ താന്‍ അജിത് കുമാറിനെ വിളിച്ചു. ഷാജന്‍ അതുവരെ വന്നിട്ടില്ലെന്നായിരുന്നു അജിത് കുമാറിൻ്റെ മറുപടി. എട്ട് മണി വരെ അജിത് കുമാര്‍ ഇക്കാര്യം തന്നെ ആവര്‍ത്തിച്ചു. ഈ സമയം താന്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന അഭിഭാഷകന്‍ പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കി. അഭിഭാഷകനെ കണ്ട ശേഷം ഷാജന്‍ സ്‌കറിയ കടന്നുകളഞ്ഞു. വീണ്ടും അജിത് കുമാറിനെ വിളിച്ചപ്പോള്‍ ഷാജന്‍ സ്‌കറിയ ഭാഗ്യവാനാണെന്നും അയാള്‍ അഭിഭാഷകനെ കാണാന്‍ എത്തിയില്ലെന്നുമാണ് പറഞ്ഞത്. അത് പച്ചനുണയാണെന്ന് മനസിലാക്കിയ താന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കണ്ടു. നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. അജിത് കുമാറും പി ശശിയും ചതിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അദ്ദേഹത്തെ താന്‍ തന്റെ പിതാവിനെ പോലെ വിശ്വസിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല. അജിത് കുമാറിനെതിരെ അന്ന് തുടങ്ങിയ പോരാട്ടമാണ് ഇപ്പോഴും തുടരുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു
Content Highlights- p v anvar allegation against ajith kumar he helps shajan scaria for escape