വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് പിണറായി വിജയൻ്റെ മുഖ്യമന്ത്രി സ്ഥാനം: പി വി അൻവർ

കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയെന്ന് പി വി അൻവർ

മലപ്പുറം: വഞ്ചകനെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു. മലപ്പുറം ജില്ലയിൽ കുഴൽപ്പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോ​ഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് അൻവർ‌ എടുത്ത് പറഞ്ഞു. ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ ഈ പ്രസ്താവന എല്ലാവരെയും അറിയിച്ചത് താനാണെന്നും അൻവർ ഓർമ്മിപ്പിച്ചു. ബിജെപിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാ​ഗമായിരുന്നു ഹിന്ദുപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖമെന്നും അൻവർ അരോപിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ‌ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.

ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പി വി അൻവർ മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു. അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

കർഷകരോട് മുഖ്യമന്ത്രി വഞ്ചന കാണിച്ചെന്നും അൻവ‍ ആരോപിച്ചു. ജപ്തി നടക്കില്ല എന്ന് കേരളത്തിന് ഉറപ്പ് നൽകിയത് മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അൻവറിൻ്റെ വിമർശനം. മുഖ്യമന്ത്രി വാക്ക് പറഞ്ഞ് വഞ്ചിച്ചുവെന്നായിരുന്നു അൻവറിൻ്റെ കുറ്റപ്പെടുത്തൽ. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് നിലമ്പൂരിൽ ആണെന്ന് കുറ്റപ്പെടുത്തിയ അൻവ‍ർ നിലമ്പൂരിലെ ബാങ്കിന് നേതൃത്വം നൽകുന്നത് ആര്യാടൻ മുഹമ്മദാണെന്നും ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ വ്യാപാരികളെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് അൻവർ കുറ്റപ്പെടുത്തി. ഓൺലൈൻ വ്യാപരത്തിന് നിയന്ത്രണം വരുത്തുമെന്ന് ഉറപ്പ് നൽകി വ്യാപാരികളെ വഞ്ചിച്ചുവെന്നായിരുന്നു അൻവറിൻ്റെ ആരോപണം. നിരവധി വ്യാപാരികൾക്ക് കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. പ്രവാസികളെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് അൻവർ കുറ്റപ്പെടുത്തി. നിതാഖത്ത് കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സഹായം വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നായിരുന്നു അൻവർ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രിയെ വഞ്ചകൻ എന്നല്ലാതെ വേറെന്താണ് വിളിക്കുകയെന്നും അൻവർ ചോദിച്ചു.

Content Highlights: Kerala Chief Minister is the biggest cheater and traitor Kerala has ever seen says PV Anwar

To advertise here,contact us