പത്തനംതിട്ട: പത്തനംതിട്ടയിൽ അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നുവെന്ന് ഗുരുതര കണ്ടെത്തൽ. കേസ് ഒത്തുതീർപ്പാക്കാൻ സിഡബ്ല്യുസി അധികൃതരെ പ്രതി നൗഷാദ് തോട്ടത്തിൽ സമീപിച്ചതായാണ് കണ്ടെത്തൽ. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡിവൈഎസ്പിയെയും എസ് എച്ച് ഒ യെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഡിഐജി റിപ്പോർട്ടിലാണ് ഗുരുതര പരാമർശം ഉള്ളത്. സിഡബ്ല്യുസി പൊലീസിന് റിപ്പോർട്ട് നൽകാൻ 10 ദിവസം വൈകിയത് പ്രതിക്ക് ഗുണമായെന്നും ഡിഐജിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതേസമയം പൊലീസിന്റെ റിപ്പോർട്ട് തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സിഡബ്ല്യുസിയുടെ വാദം. കേസ് ഒത്തുതീപ്പാക്കുന്നതിന് വേണ്ടി പ്രതി സിഡബ്ല്യുസി ഓഫീസിൽ വന്നിരുന്നുവെന്നും അതിജീവിതയെ കാണണമെന്ന്ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. എന്നാൽ പ്രതിയുടെ ആവശ്യം സിഡബ്ല്യുസി അധികൃതർ നിഷേധിച്ചിരുന്നുവെന്നും അവർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിലെ ഡിവൈഎസ്പിയെയും എസ്എച്ച്ഒയെയും സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഡിഐജി അജിതാബീഗം പുറത്തിറക്കിയത്. പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസിന്റെ തുടക്കത്തിൽ തന്നെ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
Content Highlights: Accused Noushad Thottathil approached CWC authorities for a settlement