മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിനായി അബ്ബാസലി തങ്ങളെത്തി. നിലമ്പൂർ മുണ്ടേരി ഭാഗത്തെ പ്രചാരണത്തിനാണ് അബ്ബാസലി തങ്ങൾ എത്തിയത്. യുഡിഎഫ് കൺവെൻഷൻ വിവാദങ്ങൾ നിലനിൽക്കെയാണ് അബ്ബാസലി തങ്ങൾ പ്രചാരണത്തിനെത്തിയത്.
യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്ന സംഭവം 'കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്' മൂലം സംഭവിച്ചതാണെന്ന് അബ്ബാസലി തങ്ങൾ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഇത് സാധാരണയായ ഒരു കാര്യമാണെന്നും ഇനിയുള്ള എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു. മറ്റ് ചില പരിപാടികൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്. അതിന് പിന്നിൽ പലരും പറയുന്ന പോലെ മറ്റ് കാര്യങ്ങളില്ല. എത്തിച്ചേരാൻ കഴിയുമോ എന്ന സംശയം ആദ്യമേ അറിയിച്ചിരുന്നുവെന്നും ഇനിയുള്ള ദിവസങ്ങളിൽ കുറെ പരിപാടികളിൽ പങ്കെടുക്കുമെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു.
കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയിരിക്കുകയാണ്. പകരം പങ്കെടുക്കേണ്ട ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ട് കൂടി കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപമുണ്ടായിരുന്നു. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്നായിരുന്നു വിമർശനം.
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദന്‍ തുടങ്ങിയ നേതാക്കളും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയമായ പോരാട്ടം കനക്കുന്ന നിലമ്പൂരില്‍ നിര്‍ണായകമായ കണ്‍വെന്‍ഷനില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു അതേസമയം ജൂണ്‍ ആറാം തീയതി മുതലേ മണ്ഡലത്തില്‍ ഉണ്ടാവുകയുള്ളു എന്ന് കെ മുരളീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള കടുത്ത അവഗണനയെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതെന്നാണ് ലഭിക്കുന്ന വിവരം. കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നതിലടക്കം കാര്യമായ പരിഗണന ലഭിച്ചില്ല. ഇതേ തുടര്‍ന്ന് നേതാക്കള്‍ ബോധപൂര്‍വം വിട്ടുനിന്നതായിട്ടാണ് സൂചന.
Content Highlights: