തിരുവനന്തപുരം: തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കിയ നടപടിക്കെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍. വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് കെ ടി ജലീല്‍ വിമര്‍ശിച്ചു. നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് വഴിക്കടവ്. നിയമനം സംബന്ധിച്ച രേഖകൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.
'സന്ദര്‍ഭം കിട്ടിയാല്‍ 'മുസ്ലിംവിരുദ്ധത' ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ. നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്', കെ ടി ജലീല്‍ ചൂണ്ടികാട്ടി.
കെ ടി ജലീലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-
'അഡ്വ: കൃഷ്ണരാജ് വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനോ? കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 'കാസ' നല്‍കിയ ഹര്‍ജിയില്‍, ഹൈക്കോടതിയില്‍ വാദിക്കുന്ന അഡ്വ: കൃഷ്ണരാജിനെ മുസ്ലിംലീഗ് പ്രസിഡണ്ട് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആക്കിയത് ഞെട്ടിക്കുന്നതാണ്. നിയമസഭാ ഉപതെരഞ്ഞെട് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിലാണ് വഴിക്കടവ് പഞ്ചായത്ത്. വാ തുറന്നാല്‍ വര്‍ഗ്ഗീയ വിഷം ചീററുന്ന കൃഷ്ണ രാജിനെ നിയമിച്ചത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമാക്കിയാണെന്ന കാര്യത്തില്‍ സംശയമില്ല. സന്ദര്‍ഭം കിട്ടിയാല്‍ 'മുസ്ലിംവിരുദ്ധത' ഛര്‍ദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോണ്‍ഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ.
ബാബരിമസ്ജിദ് പൊളിച്ച് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിതതിനെയും, നിരവധി പള്ളികള്‍ക്കും ദര്‍ഗ്ഗകള്‍ക്കും നേരെ അവകാശവാദമുന്നയിച്ച് വര്‍ഗ്ഗീയ കാലുഷ്യത്തിന് ഒരുമ്പെടുന്നതിനെയും, പൗരത്വ ഭേദഗതിയിലൂടെ മുസ്ലിങ്ങളെ ഇന്ത്യന്‍ അതിര്‍ത്തി കടത്താനുള്ള നീക്കത്തെയും, ശക്തമായി പിന്തുണക്കുന്ന ഒരാളെ 'നല്ല വക്കീല്‍' എന്ന വ്യാജേന ലീഗിന് ഭരണ പങ്കാളിത്തമുള്ള പഞ്ചായത്ത് അവരുടെ വക്കീലായി നിയമിച്ചത്, നിലമ്പൂരില്‍ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികള്‍ക്കിടയില്‍ ശക്തമാണ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രഥമ കുറ്റാരോപിത സ്വപ്ന സുരേഷിനെ കാള കെട്ടിച്ച് കൊണ്ടു നടന്നതും ഇതേ വക്കീലായിരുന്നു.'
Content Highlights: K T Jaleel Against Muslim League and Congress over Krishna raj appointment