ഡിജിപി പ്രാഥമിക പട്ടികയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതി; എം ആര്‍ അജിത് കുമാറിനെതിരെ മാത്രം പരാതിയില്ല

മനോജ് എബ്രഹാമിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പ്രാഥമിക പട്ടികയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതി. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കുമെതിരെ യുപിഎസ്‌സിക്ക് മുന്നില്‍ അജ്ഞാത പരാതികളെത്തി. സംസ്ഥാനം നല്‍കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നിധിന്‍ അഗല്‍വാളിനെതിരെ രണ്ട് പരാതികളാണ് ലഭിച്ചത്. രണ്ടാഴ്ച്ചയ്ക്കകം യുപിഎസ്‌സി ചുരുക്ക പട്ടിക തയ്യാറാക്കുമെന്നിരിക്കെയാണ് വ്യാപകമായി പരാതി ലഭിക്കുന്നത്. മൂന്ന് പേരുടെ പട്ടികയാണ് യുപിഎസ്‌സി തയ്യാറാക്കുക.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ഒന്നാമന്‍. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവഡ ചന്ദ്രശേഖറാണ് രണ്ടാമന്‍. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് നാലാമന്‍. സുരേഷ് രാജ് പുരോഹിതന്‍ ആണ് അഞ്ചാമന്‍. ആറാമനാണ് എം ആര്‍ അജിത് കുമാര്‍. എന്നാല്‍ അജിത് കുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരെയെല്ലാം യുപിഎസ്‌സിക്ക് പരാതികള്‍ ലഭിച്ചു.

മനോജ് എബ്രഹാമിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു. മനോജ് എബ്രഹാമിനെ ഡിജിപിയായി പരിഗണിക്കരുത് എന്നാവശ്യപ്പെട്ടാണ് എം ആര്‍ അജയന്‍ എന്നയാള്‍ ഹര്‍ജി നല്‍കിയത്.

Content Highlights: complaints against officials in the DGP preliminary list except MR Ajith Kumar

To advertise here,contact us