രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല; പിടിക്കപ്പെട്ടതോടെ നേതൃത്വം തള്ളി: എളമരം കരീം

പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞാല്‍ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. പി വി അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല. ഇക്കാരണത്താല്‍ ഒറ്റവോട്ട് പോലും എല്‍ഡിഎഫിന് നഷ്ടപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.

'അന്‍വര്‍ മത്സരിക്കുന്നതുകൊണ്ട് എല്‍ഡിഎഫിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഉണ്ടാവുക. എം സ്വരാജ് പ്രകൃതി ദുരന്തസമയത്ത് ഇടപെട്ടില്ലായെന്നത് പച്ചക്കള്ളമാണ്. മറ്റൊരു മണ്ഡലത്തിലെ എംഎല്‍എ ആയിട്ട് പോലും സ്വരാജ് വന്നുവെന്ന് അന്‍വറിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്', എന്നും എളമരം കരീം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞാല്‍ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അര്‍ധരാത്രിയില്‍ പി വി അന്‍വറിനെ വീട്ടിലെത്തി കണ്ടതിലും എളമരം കരീം പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോയി അങ്ങനെ സംസാരിക്കുമെന്ന് കരുതുന്നില്ല. പിടിക്കപ്പെട്ടപ്പോള്‍ നേതൃത്വം തള്ളി പറയുന്നതാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പി വി അന്‍വറിനെ കണ്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് നേതൃത്വത്തിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ വീട്ടിലെത്തിയത് എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. അനുനയത്തിന് ആരെങ്കിലും ജൂനിയര്‍ എംഎല്‍എയെ അയയ്ക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.

Content Highlights: Elamaram Kareem Against Rahul mamkootathil Meeting with P V Anvar

To advertise here,contact us