ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങാൻ പാടില്ലെന്നും എന്താണ് അറിവ് എന്ന് ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിവേകവും വിവേചന ബുദ്ധിയും നല്ലതുപോലെ സൃഷ്ടിക്കാനാവണം. സഹജീവി സ്നേഹവും എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഏതിനെയും സമീപിക്കേണ്ടത് വിമർശനാത്മക ബുദ്ധിയോടെയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ ബോധം നല്ല രീതിയിൽ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറിവ് വളരെ പ്രധാനമാണെന്നും എന്നാൽ അറിവ് മാത്രം പോരാ തിരിച്ചറിവുണ്ടാകണമെന്നും പറഞ്ഞ മുഖ്യമന്ത്രി അറിവുണ്ടാവുകയും തിരിച്ചറിവ് ഇല്ലാതെ പോവുകയും ചെയ്താൽ അങ്ങേറ്റം ദോഷകരമാണെന്നും ചൂണ്ടിക്കാണിച്ചു. വകതിരിവ് നല്ല രീതിയിൽ സൃഷ്ടിക്കാൻ ആവണം. അറിവ് സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള മനസ്സ് സൃഷ്ടിക്കാൻ ആകണം. ഇതൊന്നുമില്ലെങ്കിൽ അറിവുണ്ടെങ്കിലും അറിവില്ലായ്മയുടെ ഫലം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അറിവ് ജീവിതത്തിൽ പ്രയോഗിക്കാൻ സാമർത്ഥ്യം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ കഴിയണം. അതാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതിന്റെ ഭാഗമായാണ് ആദ്യത്തെ രണ്ടാഴ്ച പൊതുവായ കാര്യങ്ങൾ കുട്ടികളുമായി പങ്കിടാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ട്. സമൂഹത്തിൽ നല്ലത് മാത്രമല്ല നല്ലതല്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. അതിനെ എങ്ങനെ നേരിടാം എന്നും കുട്ടി അറിയണം. വ്യക്തി ശുചിത്വത്തിന് ഒപ്പം പരിസര ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ പൊതുമുതൽ സംരക്ഷിക്കേണ്ട പ്രാധാന്യവും കുട്ടികൾ തിരിച്ചറിയണം. കുട്ടികളിൽ നിയമാപബോധം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സ്ഥാനത്തിന്റെ മതനിരപേക്ഷ ബോധത്തിന് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അഞ്ച് ലക്ഷം കുട്ടികളാണ് 2016 പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയതും മുഖ്യമന്ത്രി അനുസ്മരിച്ചു. പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ട സ്ഥിതി വന്നു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഇതിന് മാറ്റമുണ്ടായതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
സ്കൂളുകൾ പാഠങ്ങൾ മാത്രം പറഞ്ഞു തരുന്ന ഇടമാണെന്ന് ധാരണയോടെ കാണരുത്. വീടുവിട്ടാൽ മറ്റൊരു വീടാണ് സ്കൂൾ എന്നാണ് കാണേണ്ടത്. അധ്യാപകരെ നിങ്ങളുടെ രക്ഷാകർത്താക്കളും സഹോദരങ്ങളും എന്ന നിലയിൽ ആണ് കാണേണ്ടത്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് കാര്യവും നിങ്ങളെ സ്നേഹിക്കുന്നവരുമായി പങ്കുവയ്ക്കണം. സർക്കാർ ഒപ്പമുണ്ട് എന്നത് വെറും ചൊല്ലല്ല. നിങ്ങളോടൊപ്പം സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോടായി പറഞ്ഞു. ഓരോ സ്കൂളുകളിലും അക്കാദമിക് ആസൂത്രണം നടത്തണമെന്നും ജൂൺ 15ന് ഉള്ളിൽ എല്ലാ സ്കൂളുകളിലും അക്കാദമി മാസ്റ്റർ പ്ലാൻ ഉണ്ടാവേണ്ടതാണെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതനുസരിച്ച് കുട്ടികളെ ഉയർത്താൻ കഴിയണം. അതിന്റെ ഭാഗമായി മൂല്യനിർണയം മൂല്യനിർണയ രീതിയിലും മാറ്റം വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിർദ്ദേശം. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ മാത്രം ഇന്ന് പ്രവേശനോത്സവം നടത്തും. ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്‌കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്കൂൾ കോയിപ്പുറം തുടങ്ങിയ സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ക്യാമ്പ് പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.
Content Highlights: Chief Minister Pinarayi Vijayan inaugurated the state school entrance festival