നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. 'പഞ്ചായത്ത് തിരഞ്ഞെടുപ്പല്ലല്ലോ, പെട്ടെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നായിരുന്നു പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പരമാവധി വോട്ട് പിടിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. ആലോചിക്കേണ്ട വളരെ ഗൗരവമുള്ള കാര്യമാണിതെന്നും പി വി അന്‍വര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചത് കുട്ടിക്കളിയല്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. വി എസ് ജോയ്‌യെ പരിഗണിക്കാന്‍ കഴിയുമെങ്കില്‍ പരിഗണിക്കണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. വി എസ് ജോയ് തന്റെ പെങ്ങളുടെ മകനൊന്നുമല്ല. അദ്ദേഹം കുടിയേറ്റ കര്‍ഷകനാണ്. മലയോര മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് അറിയാം. അത് പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു. തങ്ങള്‍ ഉയര്‍ത്തിയ വിഷയം ആൻ്റി പിണറായി സമായിരുന്നു. അത് പറഞ്ഞാണ് താന്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയത്. അത് താന്‍ എന്നും ഉയര്‍ത്തുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേപ്പറ്റി ആരാഞ്ഞപ്പോഴായിരുന്നു സ്ഥാനാര്‍ത്ഥിത്വം പെട്ടെന്ന് തീരുമാനിക്കാന്‍ പറ്റില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞത്. നിലമ്പൂരില്‍ വി എസ് ജോയ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു പി വി അന്‍വറിന്റെ ആവശ്യം. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൃത്യതയോടെ ഉന്നയിക്കാന്‍ വി എസ് ജോയ്ക്ക് സാധിക്കുമെന്നായിരുന്നു പി വി അന്‍വറിന്റെ വാദം. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനായിരുന്നു യുഡിഎഫിന്റെ പിന്തുണ. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്തിരുന്നു.
ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ നിലമ്പൂരിൽ പി വി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.
നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ആര്യാടൻ ഷൗക്കത്ത്. രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌കാരിക ഭരണരംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ കെഎസ്‌യുവിന്റെ സ്‌കൂള്‍ ലീഡറായി പൊതുപ്രവർത്തനം ആരംഭിച്ചു. കെഎസ്‌യു നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, കെപിസിസി അംഗം, നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍, രാജിവ് ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍ സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Content Highlights- P V Anvar reaction over nilambur by election candidateship