ഐബി ഉദ്യോഗസ്ഥയുടെ മരണം; പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി; സുകാന്തിന് ജാമ്യമില്ല

ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ പ്രതി സുകാന്ത് സുരേഷിന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യപേക്ഷ തള്ളിയത്. കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ സുകാന്ത് സുരേഷിനെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അതിനാൽ കേസിൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചു.

സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് പ്രതി ഇവിടെ ചെയ്തിട്ടുള്ളത് എന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗീക ബന്ധം ഉൾപ്പെടെ പുലർത്തുകയും ചെയ്തിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ സുകാന്തിനെ ഇൻ്റലിജൻസ് ബ്യൂറോ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.

അതേസമയം കേസ് ആദ്യം കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു.രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നതിന് വിശദീകരണം നല്‍കണമെന്നും പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. ഈ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം ഐബി ഉദ്യോഗസ്ഥയ്ക്ക് പ്രതി സുകാന്ത് സുരേഷ് ടെലഗ്രാമിൽ അയച്ചിരുന്ന ചാറ്റുകൾ പൊലീസ് വീണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് 'പോയി ചാവൂ' എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു.പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

Content Highlights:No bail for Sukant Suresh

To advertise here,contact us