കപ്പൽ മറിഞ്ഞ സംഭവം; തോട്ടപ്പള്ളി കടലിൽ ഓയിൽ സാന്നിധ്യമെന്ന് സംശയം, പരിശോധന നടക്കുന്നു

അമ്പലപുഴയില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുമെന്നാണ് വിവരം

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ ഓയിലിൻ്റെ സാന്നിധ്യമെന്ന് സംശയം. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ നേത്യത്വത്തില്‍ ഇവിടെ പരിശോധന നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി കടലിലെ വെള്ളം സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. വെള്ളത്തില്‍ ഓയിലിൻ്റെ അംശമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്താനാകും. അമ്പലപുഴയില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുമെന്നാണ് വിവരം.

കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights- Ship capsizing incident; Suspicion of presence of oil in Thottapalli sea, investigation underway

To advertise here,contact us