'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ മുഖം മൂടാൻ അനുവദിക്കാതെ നാട്ടുകാർ

പ്രതിക്ക് നേരെ കയ്യേറ്റ ശ്രമവും ആക്രോശവുമുണ്ടായി, സംഘത്തില്‍ സ്ത്രീകളടക്കമുണ്ടായിരുന്നു

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിന് മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. കുട്ടിയുടെ പിതാവിൻ്റെ അടുത്ത ബന്ധുവാണ് പ്രതി. പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ നാട്ടുകാര്‍ പ്രക്ഷുദ്ബരായി. പ്രതിക്ക് നേരെ കയ്യേറ്റ ശ്രമവും ആക്രോശവുമുണ്ടായി. സംഘത്തില്‍ സ്ത്രീകളടക്കമുണ്ടായിരുന്നു.

തെളിവെടുപ്പിനെത്തിച്ച പ്രതിയെ മുഖം മറയ്ക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. 'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത് ? എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നുയര്‍ന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പിന്നാലെ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മറ്റൊരു കുറ്റകൃത്യം കൂടി തെളിയുകയായിരുന്നു. കൊല്ലപ്പെട്ട നാല് വയസുകാരി മരിക്കുന്നതിന് തലേ ദിവസം ഉൾപ്പടെ പല തവണ പിതാവിൻ്റെ അടുത്ത ബന്ധുവിൽ നിന്ന് ലൈംഗിക പീഡനത്തിനിരയായിരുന്നു. പിന്നാലെ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.

Content Highlights- Locals refuse to allow accused to cover face in rape case of four-year-old girl

To advertise here,contact us