ഛർദ്ദിക്ക് പിന്നാലെ കുഴഞ്ഞുവീണ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

ചൂരമീൻ കറി വച്ചു കഴിച്ചതിന് പിന്നാലെ ദീപ്തിക്ക് ശാരീരിക അസ്വസ്തതകൾ ഉണ്ടായിരുന്നു

കൊല്ലം: കൊല്ലത്ത് ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചൂരമീൻ കറി വച്ചു കഴിച്ചതിന് പിന്നാലെ ദീപ്തി പ്രഭയ്ക്കും ഭർത്താവിനും മകനും ശാരീരിക അസ്വസ്തതകൾ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നാണ് സംശയം.

മീൻ കറി കഴിച്ച ശേഷം ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തി പ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപ്തി പ്രഭയുടെ ഭർത്താവും മകനും നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഭക്ഷ്യ വകുപ്പ് വീട്ടിലെത്തി കഴിച്ച മീനിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്നതിൽ വ്യക്തത വരൂ.

Content Highlights: Bank employee dies after vomiting in Kollam

To advertise here,contact us