കൊച്ചി: തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിനടുത്ത് പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തിയത്. മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തിയത്.
പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.
മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസ്സുകാരി കല്യാണിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയിൽ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നൽകുന്നത്. കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയിൽ തിരച്ചിൽ ആരംഭിക്കുന്നത്. കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ റിപ്പോർട്ടറിനോട് പറഞ്ഞത്.
ഇതിന് പിന്നാലെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും പുഴയിൽ തിരിച്ചിലിനിറങ്ങുകയായിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പൊലീസും ഫയർഫോഴ്സും കല്യാണിക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. പിന്നീട് സ്കൂബാ ടീമിനെ ഇവിടേയ്ക്ക് വരുത്തി തിരച്ചിൽ വ്യാപകമാക്കുകയായിരുന്നു. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പക്ഷെ കല്യാണിയുടെ ജീവനറ്റ ശരീരമാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്.
ഇതിനിടെ നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്‌റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പുത്തന്‍കുരിശ് പൊലീസിന് കുടുംബം നല്‍കിയ മൊഴി നൽകിയിരുന്നു. എന്നാൽ കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചതായി അവരുടെ ബന്ധു റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു, ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു കുട്ടിയുടെ അമ്മയെന്നും ബന്ധു പ്രതികരിച്ചിരുന്നു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള അമ്മയുടെ പേരിൽ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. content highlights: thiruvankulam missing child found dead