പാതിവില തട്ടിപ്പ് കേസ്: റിട്ടയേർഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ

സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ നിന്ന് റിട്ടയേർഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍.സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. എന്‍ജിഒ സംഘടനയായ ജ്വാലയാണ് അപ്പീല്‍ നല്‍കിയത്.

ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ സമർപ്പിച്ചിരിക്കുന്നത്.ശക്തനായ പ്രതിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി അപക്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്വേഷണം എസ്‌ഐടിക്ക് കൈമാറണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 231 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശി അനന്തു കൃഷ്ണൻ പാതിവില തട്ടിപ്പ് നടത്തിയത്. 918 ആളുകളിൽ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്ന് പരാതി. 918 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ പകുതി വിലയിൽ നൽകാമെന്നും ലാപ്ടോപും മറ്റു വീട്ടുപകരണങ്ങളും നൽകാമെന്നായിരുന്നു വാഗ്ദാനം. എൻജിഒ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകൾ സീഡ് സൊസൈറ്റികളിൽ അംഗങ്ങളായത്. ഇടുക്കിയിൽ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്‍റെ പിൻഗാമിയെന്നാണ് ആനന്ദകുമാർ വിശേഷിപ്പിച്ചിരുന്നത്.

സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. ഫണ്ട് റോൾ ചെയ്യാൻ സാധിച്ചില്ല എന്നും വിചാരിച്ച പോലെ ഒന്നും നടന്നില്ല എന്നുമൊക്കെയായിരുന്നു അനന്തുവിന്റെ മറുപടി. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചിരുന്നു. അതിൽ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം 400 കോടി രൂപയെത്തിയതായും കണ്ടെത്തി. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് നിലവിൽ പൊലീസിന്റെ വിലയിരുത്തല്‍.

പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് തട്ടിപ്പിന് വിശ്വാസ്യത നേടിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കി വിശ്വാസമുണ്ടാക്കി. എന്നാല്‍ പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവരെ പറ്റിക്കുകയായിരുന്നു.

Content Highlight: Half price scam case: Appeal against removal of retired Justice CN Ramachandran Nair

To advertise here,contact us