'കള്ളവോട്ട് വ്യാപകം, സിപിഐഎം അതിനെ 'ജനാധിപത്യ വോട്ട്' എന്നാണ് വിളിക്കുന്നത്': രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു എന്നത് സത്യമാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

തിരുവനന്തപുരം: 1989ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥിക്ക് വേണ്ടി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണ സിപിഐഎം ചെയ്യുന്ന പണിയാണ് കള്ളവോട്ട് എന്നത്. കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സിപിഐഎം വിളിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു എന്നത് സത്യമാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ജി സുധാകരൻ പറഞ്ഞ കാര്യങ്ങളിൽ കേസെടുക്കുമെന്ന് ആയപ്പോഴാണ് 'ഭാവന' എന്ന് തിരുത്തി പറഞ്ഞത്. ഇനി കള്ളവോട്ട് തടയണമെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാതെ അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി തപാൽ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരൻ നടത്തിയിരുന്നത്.

വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.

Content Highlights: Ramesh Chennithala responds to G Sudhakaran's controversial speech

To advertise here,contact us