'വീട് വിട്ടോടിയത് വാഹനത്തിന് മുന്നിൽ ചാടാൻ';താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിൻ്റെ ക്രൂരമർദനത്തിനിരയായ യുവതി

വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയതാണെന്നും ഇത്രയും കാലവും എല്ലാം ശരിയാകുമെന്ന് കരുതി ക്ഷമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു

കോഴികോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തിന് പിന്നാലെ അർധരാത്രി മകളെയും എടുത്ത് വീട് വിട്ട് ഓടിയ സംഭവം വിശദീകരിച്ച് യുവതി. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയതാണെന്നും ഇത്രയും കാലം എല്ലാം ശരിയാകുമെന്ന് കരുതി താൻ ക്ഷമിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാനല്ല. മറിച്ച് വാഹനത്തിന് മുന്നിൽ ചാടി ജീവനൊടുക്കാനായിരുന്നു ശ്രമിച്ചിരുന്നതെന്ന് യുവതി വെളിപ്പെടുത്തി.

'വീട് വിട്ട് ഓടിയത് രക്ഷപ്പെടാനായിരുന്നില്ല, ഏതെങ്കിലും വാഹനത്തിന് മുന്നിൽ ചാടാനായിരുന്നു. പക്ഷെ നാട്ടുകാർ വന്നു എന്നെ പിടിച്ചുവലിച്ചു കൊണ്ട് പോയി' യുവതി പറഞ്ഞു.



ഇന്നലെ രാത്രിയായിരുന്നു സംഭവം. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂരമായ മർദനത്തിന് ഇരയായത്. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാൾ ആക്രമിച്ചു. ഇവിടെ നിന്ന് കുട്ടിയെയും കൊണ്ട് ഓടി പോകുന്ന യുവതിയെയാണ് നാട്ടുകാർ കണ്ടത്. ക്രൂരമായി മർദനത്തിനിരയായ നസ്ജയെ നാട്ടുകാർ കണ്ടതോടെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് മുൻപും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഭർത്താവ് നൗഷാദ് തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കൊടുവാളുകൊണ്ട് വെട്ടാൻ വന്നതായും യുവതി വെളിപ്പെടുത്തി. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്.

Content Highlights- 'I didn't run away from home to escape, but to jump in front of a vehicle'; A woman who was brutally beaten by her husband

To advertise here,contact us