'പ്രതിമാസ വാടക മുടങ്ങി, ദുരിതത്തില്‍'; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്

പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന വാടക ലഭിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. ബുധനാഴ്ച കല്‍പ്പറ്റയില്‍ ഭിക്ഷ യാചിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന വാടക ലഭിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. 547 കുടുംബങ്ങളുടെ വാടക മുടങ്ങിയെന്നാണ് വിവരം.

'രണ്ട് മാസമായി പ്രതിമാസ വാടക കിട്ടിയിട്ടില്ല. 6,000 രൂപയാണ് സര്‍ക്കാര്‍ തരുന്നത്. വലിയ കുടുംബമായതിനാല്‍ 9,000 രൂപ വരെ വാടക നല്‍കേണ്ടവരുണ്ട്. ജോലി ഇല്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടിലാണ്. ദുരന്തത്തേക്കാള്‍ വലിയ ദുരന്തമാണ് സര്‍ക്കാര്‍ ചെയ്യുന്നത്', ദുരന്തബാധിതരില്‍ ഒരാള്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ തെരുവിലിറങ്ങാനാണ് ഇവരുടെ തീരുമാനം. ഭിക്ഷയാചിച്ച് പ്രതിഷേധിക്കും. പുനരധിവാസത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേരത്തെ കളക്ട്രേറ്റ് ഉപരോധിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം.

Content Highlights: Mundakai-Chooralmala disaster victims protest on wednesday for Rent issue

To advertise here,contact us