കണ്ണൂര്‍: പഹല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ. ഭീകരവാദികളെ ചെറുക്കാന്‍ സൈന്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങളെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.
'ഭീകരരെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ധീര സൈനികർക്ക് അഭിവാദ്യങ്ങൾ. നിഷ്കളങ്കരായ സഞ്ചാരികളെയാണ് ഭീകരർ കൊലപ്പെടുത്തിയത്. മതഭീകരത എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്നതായിരുന്നു പഹൽഗാം ആക്രമണം. പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെയും ജീവൻ ഏറെ വിലപ്പെട്ടതാണ്. അതിൽ പ്രതികരിച്ചു കൊണ്ട് സൈന്യം നടത്തുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുന്നു. പാക്ക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമുള്‍പ്പെടെ ഭീകരവാദികളെ ചെറുക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു. ഇതോടൊപ്പം അതിർത്തിയിൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള നയതത്ര ഇപെടൽ നടത്താനും രാജ്യത്തിനു കഴിയണം.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം'- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യൂണിയൻ സർക്കാരും പ്രതിരോധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlights: kk shailaja teacher about operation sindoor