കാട്ടാക്കടയിൽ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി പ്രിയരഞ്ജൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് പറയും. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറി(15)നെ 2023 ഓഗസ്റ്റ് 30നാണ് പ്രതി തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ പ്രിയരഞ്ജൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.

ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാൽ മനപൂർവം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.

പുളിങ്കോട് ക്ഷേത്രത്തിലെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയെന്നാണ് കേസ്. സൈക്കിളോടിക്കുകയായിരുന്ന ആദിശേഖറിനെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദിശേഖറിന്റേത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: kattakada adisekharcase verdict

To advertise here,contact us