തിരുവനന്തപുരം: കെപിസിസി നേതൃമാറ്റത്തിൽ പിടിവാശി തുടർന്ന് കെ സുധാകരൻ. അധ്യക്ഷപദം ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം.
അതേസമയം സമ്പൂർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വേണം കരുതാൻ.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.
അതേസമയം കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന വാത്തകൾ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തള്ളിയിരുന്നു. എടുക്കേണ്ട തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാമെന്നും ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Content Highlights:K Sudhakaran continues to insist on KPCC leadership change