മാനേജർ ജോലി ഉപേക്ഷിച്ച് പൂർണ്ണമായി ലഹരിക്കച്ചവടത്തിലേക്ക്; ഒടുവിൽ നാലംഗ സംഘത്തിന് പൂട്ടുവീണു

27 ഗ്രാം എംഡിഎംഎയുമായി യുവതികൾ ഉൾപ്പെടെ നാലുപേരാണ് കോഴിക്കോട് നഗരത്തിൽ പിടിയിലായത്

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ നാലംഗ സംഘത്തിലെ പ്രധാനി അമർ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് എക്സെെസ്. പിന്നീട് ഒരു മാസം മുൻപ് ഇയാൾ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയുമായിരുന്നുവെന്നും എക്സൈസ് പറയുന്നു. 27 ഗ്രാം എംഡിഎംഎയാണ് സംഘം എക്സെെസ് പിടിയിലായത്. പുലർച്ചെ ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ച് എംഡിഎംഎ കാറിൽ കടത്താനായിരുന്നു ശ്രമം.

ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ടൗൺ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കണ്ണൂരിൽ നിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു പ്രതികളുടെ രീതി.

അമറിനെ കൂടാതെ കതിരൂർ സ്വദേശിനി ആതിര, പയ്യന്നൂർ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായ മറ്റുള്ളവർ.

Content Highlights: Four people, including two young women, arrested with drugs in Kozhikode

To advertise here,contact us