അപകടം ശ്രദ്ധയിൽപെട്ട് റോഡിലേക്കിറങ്ങി പ്രിയങ്ക; വാഹനവ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി,ചികിത്സ ഉറപ്പാക്കി മടക്കം

വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി എം പി യാത്ര തുടര്‍ന്നത്

കല്‍പറ്റ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കല്‍പറ്റയിലേക്കുള്ള യാത്രാമധ്യേ ഈങ്ങാപ്പുഴയില്‍ ഉണ്ടായ കാര്‍ അപകടം ശ്രദ്ധയില്‍ പെട്ട് വാഹനവ്യൂഹം നിര്‍ത്തി ഇറങ്ങി പ്രിയങ്ക ഗാന്ധി എം പി. വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവരെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി എം പി യാത്ര തുടര്‍ന്നത്.

കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്. ഇന്ന് വൈകിട്ട് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും.

പിന്നീട് നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയ മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ താക്കോലും പ്രിയങ്ക ഗാന്ധി എംപി കൈമാറും. ചടങ്ങില്‍ വച്ച് രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എംപി നടത്തും. നാളെയും എം പി മണ്ഡലത്തിലുണ്ടാകും.

Content Highlights: Priyanka Gandhi stops convoy after noticing car accident At kozhikode

To advertise here,contact us