വേടന്റെ പാലക്കാട്ടെ പരിപാടിയും റദ്ദാക്കി; പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് മെഗാഷോ

വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു

പാലക്കാട് : കഞ്ചാവ്, പുലിപ്പല്ല് എന്നീ കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റിൽ നടത്താനിരുന്ന റാപ്പർ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു. മെയ്യ് ഒന്നിന് നടത്താനിരുന്ന പരിപാടിയാണ് സംഘാടകസമിതി മാറ്റിവെച്ചത്. വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയർമാൻ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

റാപ്പർ വേടന്റെ പരിപാടിക്കായി ഇതിനോടകം തന്നെ ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് റാപ്പര്‍ വേടന്‍ ഇന്ന് പ്രതികരിച്ചിരുന്നു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു.

ഇത് എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം വേടൻ വനംവകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവും. കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെയാണ് വേടന്റെ കൈവശം പുലിപ്പല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

content highlights : Vedan's Palakkad event has also been cancelled; instead, a mega show will feature film stars

To advertise here,contact us