'ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ല, ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കം നേരിടും'; രാഹുൽ മാങ്കൂട്ടത്തിൽ

തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

icon
dot image

പാലക്കാട്: ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നതെന്നും പൊലീസ് മധ്യസ്ഥ പണിയെടുക്കേണ്ടന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ പ്രശ്‌നം ഇല്ലാതിരിക്കാന്‍ നിയമം പരിപാലിക്കുകയല്ലേ വേണ്ടതെന്നും രാഹുല്‍ ചോദിച്ചു.

'ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവര്‍ക്കൊപ്പമാണോ ചര്‍ച്ചയ്ക്ക് ഇരിക്കണ്ടത്. ഈ പദ്ധതിയോട് എതിരല്ല. പേരിനോടാണ് വിയോജിപ്പ്. ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടും. തനിക്കെതിരായ ബിജെപിയുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുക്കാത്തത് ഭയം കൊണ്ടായിരിക്കും' എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഹെഡ്‌ഗേവാറിന്റെ പേര് മാറ്റാനുള്ള പണി കോണ്‍ഗ്രസിന് അറിയാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളെ സഹായിക്കുക എന്നുള്ളതാണ് സിവില്‍ സര്‍വീസുകാരുടെ ജോലിയെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു.

ഏരിയ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ഡിസിസിയും ഉണ്ടാക്കല്‍ അല്ല ഐഎഎസുകാരുടെ പണിയെന്നും അത് കോണ്‍ഗ്രസും സിപിഐഎമ്മും ഒക്കെ നോക്കുമെന്നും രാഹുല്‍ പറഞ്ഞു. പുകഴ്ത്തല്‍ നോട്ടുകള്‍ തയ്യാറാക്കുന്ന അവസാനിപ്പിച്ച്, ഫയല്‍ നോട്ടുകളിലേക്ക് ശ്രദ്ധ കൊടുക്കാന്‍ സിവില്‍ സര്‍വീസുകാര്‍ തയ്യാറാകണം. സിവില്‍ സര്‍വീസുകാരെ കാര്യപ്രാപ്തി ഇല്ലാതെ കൈകാര്യം ചെയ്യുന്ന ഇതുപോലുള്ള സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Content Highlights: No peace talks with BJP no police mediation says Rahul Mankoottathil

To advertise here,contact us
To advertise here,contact us
To advertise here,contact us