'ഇത് കേരളമാണ്, ഇന്ത്യയാണ്'; പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയാൽ അംഗീകരിക്കില്ല': മന്ത്രി മുഹമ്മദ് റിയാസ്

'സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ല'

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് കേരളവും ഇന്ത്യയുമാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഏതൊരു സിനിമ കാണാനും വിമര്‍ശിക്കാനും ആര്‍ക്കും അധികാരം ഉണ്ട്. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരു സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്ര പ്രശ്‌നമെന്ന് മന്ത്രി ചോദിച്ചു. സെന്‍സര്‍ ചെയ്ത സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സാധിക്കും. എന്നാല്‍ ചരിത്രത്തിലെ വസ്തുതകള്‍ വെട്ടിമാറ്റാന്‍ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എമ്പുരാനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നിറയുകയാണ്. കേരളത്തില്‍ ഇറങ്ങിയതില്‍ വെച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമയെ സിനിമയായി കാണണമെന്ന അഭിപ്രായവുമായി നടന്‍ ആസിഫ് അലിയും രംഗത്തെത്തി. ആര്‍എസ്എസ് സംസ്ഥാനത് ഉണ്ടാക്കിയ നരേറ്റീവിനെ തകര്‍ക്കുന്നതാണ് എമ്പുരാനെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ഇതിനിടെ പൃഥ്വിരാജിനേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ നടത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്നും മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

Content Highlights- minister muhammad riyas support to empuraan and prithviraj

To advertise here,contact us