കൊച്ചി കുഴൽപ്പണവേട്ട; പണമെത്തിച്ചത് നവീകരണപ്രവർത്തിനെന്ന് മൊഴി; വ്യവസായിയെ ചോദ്യം ചെയ്തു

മാർക്കറ്റ് റോഡിലെ കെട്ടിടം വാടകയ്ക്ക് എടുത്തെന്നും മറ്റ് നവീകരണത്തിന് ഉള്‍പ്പെടെയാണ് 2.7 കോടി കൊടുത്ത് വിട്ടതെന്നും രാജ മുഹമ്മദ് മൊഴി നൽകി

കൊച്ചി: കൊച്ചിയിലെ കുഴൽപ്പണവേട്ടയിൽ വ്യവസായി രാജമുഹമ്മദിനെ ചോദ്യം ചെയ്ത് പൊലീസ്. മാർക്കറ്റ് റോഡിലെ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നെന്നും ഇതിന്റെ നവീകരണത്തിന് അടക്കമാണ് 2.7 കോടി കൊടുത്ത് വിട്ടതെന്നും രാജ മുഹമ്മദ് മൊഴി നൽകി. തമിഴ് നാട്ടിലെ ഭൂമി വിറ്റും, ബാങ്കിൽ നിന്ന് പിൻവലിച്ചുമുള്ള പണമാണ് കൈമാറിയത് എന്നും പണത്തിന്റെ രേഖകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും മൊഴി നൽകി.

എന്നാൽ രാജ മുഹമ്മദ് നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിനൊടുവിൽ അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും ആദായ നികുതി ഉദ്യോഗസ്ഥർക്കും കൈമാറുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇന്നലെ ഉച്ചയക്ക് ശേഷമാണ് രാജമുഹമ്മദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു വെല്ലിങ്ടണ്‍ ഐലന്റിന് അടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് 2 കോടി 70 ലക്ഷം സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത്.

അതേസമയം കേസിന്റെ ഭാ​ഗമായി കസ്റ്റഡിയിലെടുത്ത ബിഹാര്‍ സ്വദേശി സബിന്‍ അഹമ്മദ്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാല്‍ എന്നിവരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.

Content Highlights :Kochi money laundering case Police question businessman Rajamuhammed

To advertise here,contact us