'എമ്പുരാന്‍ സമീപകാലത്ത് ഇറങ്ങിയ ശക്തമായ രാഷ്ട്രീയ സിനിമ; ആഘോഷിക്കപ്പെടണം': പി സന്തോഷ് കുമാര്‍ എംപി

സെന്‍സര്‍ ബോര്‍ഡും ഇ ഡി പോലെ ഇടപെടണമെന്നാണ് ബിജെപി കരുതുന്നതെന്ന് ഇപ്പോള്‍ പരസ്യമായില്ലേ എന്നും സന്തോഷ് കുമാര്‍

ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ആഘോഷിക്കപ്പെടേണ്ട സിനിമയെന്ന് പി സന്തോഷ് കുമാര്‍ എംപി. സമീപകാലത്ത് ഇങ്ങറിയ ശക്തമായ രാഷ്ട്രീയ സിനിമയാണ് എമ്പുരാന്‍. സെന്‍സര്‍ ബോര്‍ഡും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലെ ഇടപെടണമെന്നാണ് ബിജെപി കരുതുന്നതെന്ന് ഇപ്പോള്‍ പരസ്യമായില്ലേ എന്നും സന്തോഷ് കുമാര്‍ ചോദിച്ചു. എമ്പുരാനില്‍ സിപിഐഎമ്മിനെതിരെ ചെറിയ രീതിയിലേ പരാമര്‍ശമുള്ളൂ. അത് പര്‍വതീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് തൊട്ടുപിന്നാലെ തന്നെ വിവാദവും പൊട്ടിപുറപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ചില ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങളായിരുന്നു ഇതിന് കാരണമായി സംഘപരിവാര്‍ ചൂണ്ടിക്കാട്ടിയത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ കാന്‍സല്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെ സിനിമയെ സിനിമയായി കാണണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തിയിരുന്നു. എം ടി രമേശിനെ പിന്തുണച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. സിനിമയെ സിനിമയായി കാണണമെന്നാണ് തന്റെയും അഭിപ്രായമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- P Santhosh kumar mp on empuraan movie controversy

To advertise here,contact us